വാഹന വർക്ക് ഷോപ്പുകൾ പ്രതിസന്ധിയിൽ
ആലപ്പുഴ: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി വർക്ക് ഷോപ്പുകൾ ആഴ്ചയിൽ മൂന്നുദിവസം തുറക്കാമെങ്കിലും അനുബന്ധ സ്ഥാപനങ്ങൾ തുറക്കാൻ അനുവാദമില്ലാത്തത് പ്രതിസന്ധിയാവുന്നു.
ബോഡി വർക്ക് നടത്തുന്ന ഷോപ്പുകളും പാച്ച് വർക്ക് നടത്തുന്ന സ്ഥാപനങ്ങളും തുറക്കാൻ അനുമതിയില്ല. ഇവകൂടി പ്രവർത്തിച്ചെങ്കിൽ മാത്രമേ വർക്ക് ഷോപ്പുകൾക്ക് ഗുണമുണ്ടാവൂ. ഇടത്തരം വർക്ക് ഷോപ്പിൽ കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ഉണ്ടാവും. വർക്ക് ഷോപ്പുകളിലെ പ്രധാന തൊഴിൽ ഉപകരണമായ ഗ്യാസ് വെൽഡിംഗ് യന്ത്രം പ്രവർത്തിപ്പിക്കാൻ സിലിണ്ടറുകൾ ഇല്ലാത്തതും മറ്റൊരു വിനയായി. സർക്കാർ നിർദേശ പ്രകാരം സിലിണ്ടറുകൾ ഗ്യാസ് ഏജൻസികൾക്കു രണ്ട് മാസം മുമ്പ് തിരികെ നൽകിയിരുന്നു. ഇവ കിട്ടാത്തതാണ് തിരിച്ചടിയായത്. സംസ്ഥാനത്ത് ഓക്സിജന്റെ ക്ഷാമം രൂക്ഷമായപ്പോഴാണ്, വ്യാവസായിക ആവശ്യത്തിനു ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും വർക്ക് ഷോപ്പുകളിൽ ഉപയോഗിച്ചിരുന്ന സിലിണ്ടറുകളും ഗ്യാസ് ഏജൻസികളിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയത്. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞ് ഓക്സിജൻ ക്ഷാമം തീർന്നിട്ടും സിലിണ്ടറുകൾ തിരികെ നൽകാൻ നടപടിയാവുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു.
പുതിയ പാർട്ട്സില്ല
15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചതും ബസ് ബോഡി നിർമ്മാണ വർക്ക് ഷോപ്പുകൾക്ക് എ.ആർ.ഐ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുമൊക്കെ ചെറുകിട വർക്ക് ഷോപ്പുകളെ ഗുരുതര പ്രതിസന്ധിയിലേക്കാണ് നീക്കുന്നത്.
പഴയ വാഹനങ്ങൾ ഇല്ലാതാവുന്നതോടെ വർക്ക് ഷോപ്പുകളിൽ പണി കുറയും. സ്പെയർ പാർട്സ് ക്ഷാമം മൂലം പ്രതിസന്ധിയിൽ ഉഴലുന്ന മേഖലയ്ക്ക് വൻ ഇരുട്ടടിയാണ് ഇതുമൂലമുണ്ടാവുന്നത്. പതിനഞ്ച് വർഷം പഴക്കമായ വാഹനങ്ങൾ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞാണ് പിൻവലിക്കൽ. പുതിയ വാഹനങ്ങളുടെ സ്പെയർ പാർട്സ് സാധാരണ വർക്ക് ഷോപ്പുകളിലേക്ക് എത്താതിരിക്കാൻ വൻകിട സ്ഥാപനങ്ങൾ ശ്രമിക്കുന്നുണ്ട്. ഇവ കിട്ടാതെ വന്നാൽ സർവീസ് സെന്ററുകളിൽ പോകേണ്ടി വരും.
...........................
4000: ജില്ലയിലെ വർക്ക് ഷോപ്പുകൾ
................................
വർക്ക് ഷോപ്പുകളുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാണ്. സർക്കാർ എന്തെങ്കിലും പ്രതിവിധി കാണണം. വർക്ക് ഷോപ്പുകൾ അടച്ചുപൂട്ടേണ്ടി വന്നാൽ ആയിരങ്ങളുടെ തൊഴിലാണ് നഷ്ടമാകുന്നത്
(അസോസിയേഷൻ ഒഫ് ആട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ്, കേരള)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |