കേപ്ടൗൺ : ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന ദക്ഷിണാഫ്രിക്കൻ യുവതിയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോർട്ട്. ഗോതെംഗ് സ്വദേശിയായ 37 കാരി ഗോസിയാമെ തമാരാ സിത്തോൾ 10 കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയപ്പോൾ വാർത്ത വ്യാജമാണെന്നും യുവതി ഗർഭിണിയേ ആയിരുന്നില്ലെന്നുമുള്ള ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. സംഭവം ഗിന്നസ് റെക്കാഡ് ആണെന്ന അവകാശവാദമുമായി ദക്ഷിണാഫ്രിക്കൻ മാദ്ധ്യമങ്ങളാണ് ആദ്യമായി വാർത്ത പുറത്തു വിട്ടത്. എന്നാൽ ഗിന്നസ്ബുക്ക് അധികൃതർ നടത്തിയ വിശദ പരിശോധനയിൽ യുവതി താമസിക്കുന്ന ഗോതെംഗ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഏത് ആശുപത്രിയിലാണ് കുട്ടികള്‍ ഉണ്ടായതെന്ന കാര്യം കൃത്യമായി വ്യക്തമാക്കാൻ കഴിയാതെയും വന്നു. ഇത് കൂടാതെ കുട്ടികളുടെ ഒരു ചിത്രം പോലും പുറത്തു വിടാതിരുന്നതും സംശയങ്ങൾക്കിടയാക്കി. പിന്നീട് നടത്തിയ വിശദമായ വൈദ്യ പരിശോധനയിൽ നിന്ന് തമാരാ സിത്തോൾ ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന് കണ്ടെത്തിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതോടെ കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സകൾക്ക് യുവതിയെ വിധേയയാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഇത്തരമൊരു വാദം ഉയര്‍ത്താനുണ്ടായ സാഹചര്യമെന്താണെന്ന് ഇനിയും വ്യക്തമല്ല. ആറുവയസു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ തമാര സിത്തോൾ ഒറ്റ പ്രസവത്തില്‍ 10 കുട്ടികൾക്ക് ജന്മം നല്കിയെന്ന വാർത്ത ജൂണ്‍ 8നായിരുന്നു പുറത്തു വന്നത്.
ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് യുവതിയ്ക്ക് പിറന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
പ്രാദേശിക മേയറും യുവതിയുടെ പങ്കാളിയും വാർത്ത സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ സംഭവം ലോകശ്രദ്ധ നേടി. വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദമ്പതികള്‍ക്ക് ധനസഹായങ്ങളും എത്തിയിരുന്നു. സംഭവം വിവാദമായതോടെ സിതോളിന്റെ ഭർത്താവ് ടെബോഹോ സോടെറ്റ്സി വിശദീകരണവുമായി രംഗത്തെത്തി. കുഞ്ഞുങ്ങളെ കുറിച്ച് ഭാര്യ പറഞ്ഞ അറിവ് മാത്രമേയുള്ളൂവെന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. തന്റെ ഭാര്യ എവിടെയാണെന്നതിനെ കുറിച്ച് തനിക്ക് ഇപ്പോൾ അറിയില്ലെന്നും ഭാര്യയെ കണ്ടു പിടിക്കാൻ പൊലീസിൽ പരാതി നല്കിയിട്ടുണ്ടെന്നും ടെബോഹോ സോടെറ്റ്സി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |