പത്തനംതിട്ട: ആറ് വർഷം കൊണ്ട് അമ്പതോളം ആദിവാസി കുടുംബങ്ങളെ ജീവിതം തുന്നിപ്പിടിപ്പിക്കാൻ പഠിപ്പിച്ചൊരാളുണ്ട്. പേര് സൂസമ്മ തോമസ്. വടശേരിക്കര തലച്ചിറയാണ് സ്വദേശം. വീടിനടുത്തായി തന്നെ നടത്തുന്ന തയ്യൽ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു പങ്ക് മാറ്റി വച്ചാണ് ആദിവാസി ഊരുകളിൽ സൂസമ്മയുടെ തയ്യൽ വിപ്ലവം. ഈ തുക ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ ആദിവാസി ഊരുകളിലെത്തി സ്ത്രീകളെ സൗജന്യമായി തയ്യൽ പഠിപ്പിക്കുകയാണ് സൂസമ്മ. ഇവർക്ക് പഴയ മെഷീനുകളും സൗജന്യമായി നൽകി. അപരിചിതരെ കണ്ടാൽ മുഖം തിരിച്ച് മറയുന്ന ആദിവാസി സ്ത്രീകളെ കുടിലുകളിൽ ചെന്ന് കണ്ട് തയ്യൽ പഠിപ്പിച്ച് അമ്പതോളം പേരെ നല്ല തയ്യൽക്കാരാക്കി സൂസമ്മ മാറ്രി. പത്തനംതിട്ടയിലെ ശബരിമല,മൂഴിയാർ, ഗവി മേഖലകളിലെ ആദിവാസി സ്ത്രീകളെയാണ് ഒരു തൊഴിൽ പഠിപ്പിച്ച് സൂസമ്മ സ്വയം പര്യാപ്തരാക്കിയത്.
നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഊരുകളിലെത്തുന്നത്. കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്തയിടങ്ങളാണെങ്കിൽ പ്രവാസിയായിരുന്ന ഭർത്താവ് തോമസും ഒപ്പം കൂടും. 6 വർഷം മുൻപ് വന്യമൃഗങ്ങൾ വിഹരിക്കുന്ന മൂഴിയാറിലെ കാട്ടിനുള്ളിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്തയാണ് രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയായ സൂസമ്മയെ ആദിവാസികളുമായി അടുപ്പിച്ചത്.
ആ കുട്ടിയെയും അമ്മയെയും കാണാൻ സൂസമ്മ മൂഴിയാറിലെത്തി. പട്ടികവർഗ വകുപ്പിലെ ട്രൈബൽ ഒാഫീസർമാരുടെ സഹായത്തോടെ ആദിവാസി സ്ത്രീകളുടെ ജീവിത സാഹചര്യം പഠിച്ചു. തുടർന്നാണ് സ്ത്രീകളെ തൊഴിൽ പഠിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. ഒന്നിലേറെ കുടിലുകളുള്ള സ്ഥലങ്ങളിൽ ചെന്ന് അമ്മമാരെയും പെൺകുട്ടികളെയും വിളിച്ചുവരുത്തി തയ്യൽ മെഷിനും തുണികൾ വെട്ടിത്തയ്ക്കക്കുന്നതും കാണിച്ചു കൊടുത്തു. ആദ്യമൊക്കെ കൗതുകത്തോടെ നോക്കി നിന്നവർ പിന്നീട് ഇൗ ജോലി ചെയ്യാൻ മുന്നോട്ടുവന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ പദ്ധതിയായ ജൻശിക്ഷൺ സംസ്ഥാന് വേണ്ടി ജില്ലയിൽ തൊഴിൽ പരിശീലന ക്ളാസുകൾ എടുക്കുന്നുണ്ട്.
കുടിലുകളിൽ തയ്യൽ മെഷിൻ സൂക്ഷിച്ചു വയ്ക്കാൻ സാഹചര്യമില്ലാത്തതിനാൽ പലതും കേടാവുന്നു. മെഷിൻ റിപ്പയർ ചെയ്തുകൊടുക്കുന്നതും സൂസമ്മയാണ്. സ്ത്രീകളെ സോപ്പ്, മെഴുകുതിരി, സാമ്പ്രാണി എന്നിവ നിർമിക്കാനും പഠിപ്പിച്ചു. സർക്കാർ സഹായം ഉണ്ടെങ്കിൽ ആദിവാസികളെ സാധാരണക്കാരെപ്പോലെയാക്കാൻ സാധിക്കുമെന്ന് സൂസമ്മ പറയുന്നു.
വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആദിവാസി അമ്മമാരെയും പെൺകുട്ടികളെയും ബോധവത്കരിക്കണം. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും അമ്മമാരാകുന്നു.ഇൗ സാഹചര്യം ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനിലും നിവേദനങ്ങൾ നൽകി. കുടിലുകളിൽ മുറികൾ വേർതിരിച്ച് താമസിക്കാൻ അവരെ പ്രേരിപ്പിക്കണം.
- സൂസമ്മ തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |