കൊച്ചി:ലക്ഷദ്വീപിൽ കേന്ദ്രം ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര സംവിധായിക അയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് മൂന്ന് തവണ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. കൊച്ചിയിലേക്കു മടങ്ങാൻ ദ്വീപ് സ്വദേശിനിയായ ഇവർക്ക് അനുമതി നൽകി.
കവരത്തി പൊലീസ് സ്റ്റേഷനിൽ എസ്.പി.ശരത് കുമാർ സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 9.45ന് ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് 12.30 വരെ നീണ്ടു.
അയിഷയുടെ ഫോൺ കോൾ റെക്കാർഡുകളും ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം വിവരങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിനാണ് ഇന്നലെ വിളിപ്പിച്ചത്.
ജൂൺ ഏഴിന് മീഡിയ വൺ ചാനലിലായിരുന്നു ജൈവായുധ പരാമർശം. ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിന്റെ പരാതിയിൽ കവരത്തി പൊലീസാണ് കേസെടുത്തത്. 20ന് നടന്ന ആദ്യ ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറും രണ്ടാം ഘട്ടം എട്ട് മണിക്കൂറും നീണ്ടു.
ഇന്നലത്തെ ചോദ്യങ്ങൾ
ജൈവായുധ പരാമർശത്തിനു ശേഷം അയിഷയ്ക്ക് നിരവധി ഫോൺ കോളുകൾ എത്തിയിരുന്നു. ഇതിൽ ആരോടൊക്കെ എന്തൊക്കെ സംസാരിച്ചു. എടുക്കാത്ത ഫോൺ കോളുകൾ ഏതാണ്, എന്തുകൊണ്ട് എടുത്തില്ല.
അയിഷയുടെ മറുപടി
അറിയാവുന്ന ആളുകളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും കോളുകൾ മാത്രമാണ് എടുത്തത്. പരിചയമില്ലാത്തവരുടെ കോളുകൾ അവഗണിച്ചു.
വീണ്ടും വിളിപ്പിക്കും
മൂന്നു ചോദ്യം ചെയ്യലിലും നന്നായി സഹകരിച്ചതിനാലാണ് അയിഷയെ വിട്ടയച്ചതെന്നും വീണ്ടും വിളിപ്പിക്കുമെന്നും കവരത്തി പൊലീസ്. അടുത്ത ബന്ധു ആശുപത്രിയിൽ ആണെന്ന് അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വിട്ടത്. അന്വേഷണ സംഘം ശേഖരിച്ചതും അയിഷ പറഞ്ഞതുമായ വിവരങ്ങൾ പരിശോധിക്കണം. ഇതിൽ പൊരുത്തക്കേടുണ്ടായാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
ഇന്ന് ക്വാറന്റൈൻ പൂർത്തിയാകുന്നതിനാൽ നാളെ കൊച്ചിക്ക് മടങ്ങും. പൊലീസ് മാന്യമായാണ് പെരുമാറിയത്. അറസ്റ്റിന് സാദ്ധ്യതയില്ല എന്നാണ് അറിയിച്ചത്. സേവ് ലക്ഷദ്വീപ് ഫോറത്തിൽ സജീവമാകും. എന്നോടൊപ്പം നിന്ന ദ്വീപ് വാസികൾക്കുവേണ്ടി പോരാടും.
-- അയിഷ സുൽത്താന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |