തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ മരം മുറി അടക്കമുള്ള കേസുകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവച്ച് രാഷ്ട്രീയക്കാരും മന്ത്രിമാരും രക്ഷപ്പെടാനുള്ള നീക്കമാണ് അന്വേഷണത്തിലൂടെ നടക്കുന്നതെന്നും സത്യാവസ്ഥ പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ധർണയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരം മാഫിയയ്‌ക്ക് മരം മുറിച്ച് കടത്തുന്നതിനുള്ള കച്ചീട്ടായാണ് ഉത്തരവിറക്കിയത്. ഇതിൽ അന്നത്തെ വനം ,റവന്യു മന്ത്രിമാർക്ക് ഉത്തരവാദിത്വമുണ്ട്. ഉത്തരവ് പിൻവലിച്ചതിന് പിറ്റേന്ന് കേസിലെ പ്രതി മന്ത്രിയുടെ ഓഫീസിൽ വിളിച്ചതും തുടർന്ന് പരിശോധനയില്ലാതെ തടിലോറി ജില്ല കടന്നതും ദുരൂഹമാണ്. കർഷകരെയും പട്ടിക ജാതിക്കാരെയും പ്രതികളാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയക്കാർക്കെതിരെയും കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻമന്ത്രി വി.എസ്.ശിവകുമാർ,ശരത് ചന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.
ഫാക്ട് ഫൈൻഡിംഗ് കമ്മീഷൻ
മുട്ടിൽ മരം മുറി അടക്കമുള്ള കേസുകളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഫാക്ട് ഫൈൻഡിംഗ് കമ്മീഷനെ ചുമതലപ്പെടുത്തി. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ഇ.കുഞ്ഞികൃഷ്ണൻ,ഹൈക്കോടതി അഭിഭാഷക സുശീല ഭട്ട്, ഒ.ജയരാജ് ഐ.എഫ്.എസ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |