നാഗർകോവിൽ: കന്യാകുമാരിയിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി, സുനാമി കോളനി സ്വദേശി ജെശുരാജ് (24),നാഗർകോവിൽ കടയവിള സ്വദേശി സെൽവൻ (24) എന്നിവരാണ് മരിച്ചത്. കന്യാകുമാരി, ചിന്നമുട്ടം സ്വദേശി ജനീഷ് (27) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
പൊലീസ് പറയുന്നത് : കന്യാകുമാരി നാലുവഴിപ്പാതയിലെ മുരുകൻക്കുന്ന് എന്ന സ്ഥലത്തിൽ റോഡരികിൽ കുത്തേറ്റ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ കന്യാകുമാരി പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരൻ, മൃതദേഹം കിടന്ന സ്ഥലത്തിൽ പരിശോധന നടത്തുന്നതിനിടെ 200 മീറ്റർ അകലെ മറ്റൊരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ജെശുരാജ്, സെൽവൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചപ്പോയാണ് കുത്തേറ്റ ജനീഷ് ചികിത്സയിലുള്ള വിവരം പൊലീസ് അറിഞ്ഞത്. ഉടൻതന്നെ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ സ്ഥലത്തെത്തി. കൊല്ലപ്പെട്ട ജെശുരാജിന്റെ പേരിൽ കഞ്ചാവ് കടത്തിന് കേസുണ്ട്. ചിന്നമുട്ടം സഹായം കൊലക്കേസിലെ പ്രതിയായ ജെനിഷിനും കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ട്. ഇവർ തമ്മിലുള്ള തർക്കമാകാൻ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 12 ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |