വിഷാദം വെറുമൊരു മാനസിക പ്രശ്‌നമാണെന്നും സാന്ത്വനം കൊണ്ടും ഉപദേശം കൊണ്ടും പരിഹരിക്കാവുന്നതാണെന്നും കരുതിയിരിക്കുന്നതിൽ അർത്ഥമില്ല. സ്വയം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ ഒരു മന:ശാസ്ത്ര വിദഗ്ധനെ കാണുന്നതാണ് ഏറ്റവും നല്ലത്. വിഷാദരോഗത്തിൽ വിഷാദം, ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്‌മ, ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരിക ലക്ഷണങ്ങളും കാണാം. വൈദ്യശാസ്ത്രപരമായി ലക്ഷണമൊത്ത ഒരു രോഗം തന്നെയാണിതും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തേക്കാൾ കൂടുതൽ ശാരീരിക ലക്ഷണങ്ങളാണ് കാണുന്നത്.
ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും കുറച്ച് നാളുകൾക്ക് ശേഷം പൂർണ്ണമായി ശമിക്കുകയും ചെയ്യുന്നതാണ്. എന്നാൽ വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും. ചിലപ്പോൾ ഓരോവർഷവും. ചിലരിൽ ഏതാനും വർഷങ്ങളിലെ ഇടവേളക്കുശേഷം മാത്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിഷാദത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. എല്ലാ പ്രാവശ്യവും വിഷാദ ലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കിൽ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു. എന്നാൽ, മറ്റൊരു വിഭാഗം രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും. ഇതിനെ ദ്വിമുഖ വിഷാദം എന്നുപറയുന്നു. രോഗിക്ക് വിഷാദഘട്ടങ്ങൾ മാത്രമാണ് ആവർത്തിച്ചുണ്ടാകുന്നതെങ്കിലും രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഉന്മാദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയും ദ്വിമുഖ വിഷാദം ആയാണ് കരുതുന്നത്. രോഗിയെ ബാധിച്ചിരിക്കുന്നത് ഏതാണെന്ന് തിരിച്ചറിയുക എന്നത് ചികിത്സയെയും രോഗപ്രതിരോധത്തെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
ഗുരുതരമായ വിഷാദരോഗത്തിൽ തന്നെ വിഷാദത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാതെ രോഗം മൂർച്ഛിക്കാറുണ്ട്. മദ്യാസക്തി, ലഹരിശീലം എന്നിവ ബാധിച്ചവരിൽ ഏകദേശം നാലിലൊന്നുഭാഗം പേരിൽ അവയ്ക്കടിസ്ഥാനം ഇത്തരം വിഷാദരോഗം ആണ്. ഹൃദയത്തിലെ രക്തതടസം, ഹൃദയാഘാതം എന്നിവയ്ക്ക് രക്തത്തിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവയെപോലെ തന്നെ തിരിച്ചറിയപ്പെടാത്തതോ മതിയായി ചികിത്സ ലഭിക്കാത്തതോ ആയ വിഷാദരോഗം കാരണമാകുന്നുണ്ട്.
പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളിലാണ് വിഷാദരോഗം കൂടുതലായി കാണുന്നത്. ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിക്കേണ്ടി വരുന്നത് തന്നെയാണ് സ്ത്രീകളെ കൂടുതലായി വിഷാദരോഗത്തിന് അടിമകളാക്കുന്നത്. തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടു പോകുന്നത് സത്രീകളിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നാണ് വസ്തുത. ഇത് പലപ്പോഴും സ്ത്രീകളെ വിഷാദരോഗത്തിലേക്ക് തള്ളിവിടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |