ഓപ്പറേഷൻ ജാവയിലും ഖൊ ഖൊയിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മമിത ബൈജുവിന്റെ വിശേഷങ്ങൾ
വിജയാഘോഷങ്ങൾ വീട്ടിലാണല്ലോ?
ചെറിയ സങ്കടം ഇല്ലെന്ന് പറയാൻ പറ്റില്ല. ഓപ്പറേഷൻ ജാവയും ഖൊ ഖൊയും കണ്ട് കൂട്ടുകാരെല്ലാം എന്നെയൊന്നു കാണാൻ പറ്റുന്നില്ലാലോയെന്നാണ് പറയുന്നത്. പക്ഷേ ഇപ്പോൾ വീട്ടിലിരിക്കുക എന്നത് നമ്മളുടെ ആവശ്യവും ഉത്തരവാദിത്തവുമാണെന്നത് കൊണ്ട് കുഴപ്പമില്ല. രണ്ടു ഹിറ്റ് സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. സിനിമയെ സീരിയസായി കണ്ടു തുടങ്ങിയതിന് ശേഷമാണ് ഈ ചിത്രങ്ങളിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വഴിത്തിരിവായി അഞ്ജുവും അൽഫോൻസയും മാറിയെന്ന് പറയാം.
ആദ്യമായി നായികയായപ്പോൾ ?
ഓഡിഷൻ വഴിയാണ് ഒാപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ ചേട്ടൻ എന്നെ തിരഞ്ഞെടുക്കുന്നത്. ഓഡിഷന് പോകുമ്പോൾ കിട്ടുമെന്നൊന്നു പ്രതീക്ഷിച്ചില്ല. ഇതുവരെയും നായകന്റെ പെങ്ങളും സ്കൂൾ വിദ്യാത്ഥിനിയുമായൊക്കെ കണ്ട പ്രേക്ഷകർക്ക് പെട്ടെന്ന് നായികയായി കാണുമ്പോൾ എന്നെ ഉൾക്കൊള്ളാൻ കഴിയുമോയെന്ന ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. പെന്തകോസ്ത് വിഭാഗമാണ് അൽഫോൻസ. മാലയും കമ്മലുമൊന്നും ധരിക്കാത്ത, മേക്കപ്പ് ഇടാത്ത സാധാരണ പെൺകുട്ടി. പുരികം ത്രെഡ് ചെയ്യരുതെന്ന് തരുൺ ചേട്ടൻ പറഞ്ഞിരുന്നു. ഇതിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും ചെയ്തില്ലായിരുന്നു. അതുപോലെ ഒരുപാട് സുഹൃത്തുക്കളുടെ പ്രണയം കണ്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി പക്വതയുള്ള പ്രണയവും ബ്രേക്കപ്പുമാണ് അൽഫോൻസയുടേത് .
ഖൊ ഖൊ എന്ന സിനിമയിൽ അഞ്ജുവാകാൻ തയാറെടുപ്പ് നടത്തിയിരുന്നോ?
ഡാകിനിയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു.ആ പരിചയത്തിലാണ് സംവിധായകൻ രാഹുലേട്ടൻ വിളിക്കുന്നത്. ആദ്യം സ്ക്രിപ്ട് അയച്ചു തന്നു.ഞാനും അമ്മയും കൂടെയാണ് വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോഴും കണ്ണു നിറഞ്ഞു. ഏത് കഥാപാത്രമാണ് ചെയേണ്ടതെന്ന് ചോദിച്ചപ്പോൾ രാഹുലേട്ടൻ പറഞ്ഞു അഞ്ജുവാണെന്ന്. രജീഷ ചേച്ചി അഭിനയിക്കുന്ന കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള വേഷം.പിന്നെ ഒന്നും നോക്കാതെ ഓകെ പറയുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഖൊ ഖൊ കളിച്ചിട്ടുണ്ടെങ്കിലും അത് ഒരു സ്പോർട്സ് ഇനമാണെന്ന് അറിയില്ലായിരുന്നു. ഒരു മാസം പരിശീലനം . എന്നാലും റിയൽ ഖൊ ഖൊ കളിക്കാരായ പതിന്നാലുപേരുടെ കൂടെ അഭിനയിക്കാൻ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.പക്ഷേ അവർ എന്നെ കംഫർട്ടാക്കി.
സിനിമാനടിയാവണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ ?
കുട്ടിക്കാലത്ത് സിനിമയിലെ നായികമാരെ അനുകരിച്ച് കണ്ണാടിക്ക് മുന്നിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സിനിമയുടെ ഭാഗമാവുമെന്ന് ചിന്തിച്ചില്ല. കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം കിട്ടിയ ഫോട്ടോ പത്രത്തിൽ വന്നാണ് സർവോപരി പാലാക്കാരനിലേക്ക് വിളിക്കുന്നത്. അമൽ നീരദ് സാറിന്റെ വരത്തനിൽ അഭിനയിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
അഭിനയിക്കാൻ ആരാണ് കൂടുതൽ പ്രോത്സാഹിപ്പിച്ചത് ?
പപ്പ ഡോക്ടർ ബൈജു. അമ്മ മിനി . ഞാനും ഏട്ടനും ഡോക്ടറാവണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്റെ ഇഷ്ടം തിരിച്ചറിഞ്ഞു പപ്പയാണ് കൂടുതൽ പ്രോത്സാഹനം നൽകുന്നത് .പഠിത്തവും ഒപ്പം കൊണ്ടുപോകണം. ഡിഗ്രി ഏത് വിഷയം എടുക്കണമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനിച്ചില്ല.
പുതിയ ചിത്രങ്ങൾ ?
വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചേട്ടന്റെ രണ്ട് . ചേട്ടന്റെ അനുജത്തിയായാണ് അഭിനയിക്കുന്നത്.കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഫോർ . ഇതാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയിലും അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |