കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 2.33 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണ ക്വട്ടേഷൻ സംഘത്തിലെ പ്രധാന കണ്ണിയായ അഴീക്കൽ കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കി സംഘത്തിലെ മറ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സ്വർണം തിരിച്ചു തന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും അർജുൻ ഭീഷണി സന്ദേശത്തിൽ പറയുന്നു.
അതിനിടെ, അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് അർജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഡി.വൈ.എഫ്.ഐയുടെ മെമ്പർഷിപ്പ് ഉപേക്ഷിച്ച ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് പാർട്ടിയല്ലെന്നും അർജുൻ ഫേസ്ബുക്കിൽ വിശദീകരിച്ചു. അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ പൂർണമായും തള്ളിക്കൊണ്ട് സി.പി. എം ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു.
28 ന് ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകി
അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കുരുക്കാനുള്ള തെളിവുകൾ ശേഖരിച്ച കസ്റ്റംസ് 28ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കസ്റ്റംസ് പ്രവന്റീവ് വിഭാഗമാണ് നോട്ടീസ് നൽകിയത്. അർജുനുമായി അടുത്ത ബന്ധമുള്ളവരും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
സ്വർണം കൊണ്ടുവന്ന മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് വാട്സ് ആപ്പിലൂടെ അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന്റെ കൈയിലുണ്ട്. പിടിക്കപ്പെടാൻ ഇടയുണ്ടെന്നും ടോയ്ലറ്റിൽ പോയി ഷർട്ട് മാറ്റി വന്ന് ഫോട്ടോ വാട്സ് ആപ്പ് ചെയ്യണമെന്ന സന്ദേശത്തിനൊപ്പം വിമാനത്താവളത്തിന് മുന്നിലുള്ള അർജുന്റെ ചുവന്ന കാറിന്റെ ഫോട്ടോയും ഷഫീഖിന് അയച്ചിരുന്നു.
കാരിയറായ ഷഫീഖിന്റെ കൂട്ടാളിയാണ് അർജുൻ ആയങ്കിയെന്ന് സംശയിക്കുന്നതായും ഷഫീഖിനെ കസ്റ്റഡിയിലെടുക്കാൻ അപേക്ഷ നൽകുമെന്നും കസ്റ്റംസ് വ്യക്തമാക്കി .
കാറിനായി തിരച്ചിൽ
അതേസമയം, അർജുൻ ആയങ്കി കരിപ്പൂരിലേയ്ക്ക് പോയ കാർ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരിൽ നിന്ന് അഴീക്കോട്ട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ പൊലീസ് എത്തും മുമ്പേ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അത് കണ്ടെത്താനായില്ല.
അർജുനും സംഘവും ചുവന്ന സ്വിഫ്റ്റ് കാറിലാണ് തിങ്കളാഴ്ച പുലർച്ചെ കരിപ്പൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അർജുനെ കുറച്ചു ദൂരം പിന്തുടർന്ന് മടങ്ങുമ്പോഴാണ് ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ടത്.
2.33 കിലോഗ്രാം സ്വർണവുമായി തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. കോയ്യോട് സ്വദേശി സി. സജേഷിന്റേതാണ് അർജുൻ ഉപയോഗിച്ച കാർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാനാണ് അർജുൻ കാർ കൊണ്ടുപോയതെന്നും ഇപ്പോൾ കാണാനില്ലെന്നും സജേഷ് കണ്ണൂർ സിറ്റി അസി. കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കാർ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി എ.സി.പി കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |