കാസർകോട്: ഓൺലൈൻ പഠനത്തിന് കഷ്ടപ്പെടുന്ന കുട്ടികൾക്കായി ധനസമാഹരണത്തിന് കാസർകോട്ട് നിന്ന് കന്യാകുമാരിയിലേക്കുള്ള കാസർകോട് സ്വദേശികളുടെ കാൽനട യാത്ര കണ്ണൂർ ജില്ലയിൽ. തെരുവത്ത് സ്വദേശികളായ ടി പി അസ്ലമും മുജീബ് റഹ്മാനുമാണ് ഏതാണ്ട് 650 കിലോമീറ്റർ കാൽനടയായി താണ്ടുന്നത്.
തളങ്കര തെരുവത്തെ നജാത്ത് എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസമാഹരണത്തിനാണ് യാത്ര. ഏഴ് ലക്ഷം രൂപ സമാഹരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. എന്നാൽ ബുധനാഴ്ച വരെ മിലാപ് ധനസമാഹരണ ആപ്പിലൂടെ 2,56,873 രൂപ ലഭിച്ചത് പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ പഠനം മുടങ്ങിക്കിടക്കുന്ന ഏഴ് നിർദ്ധനരായ കുട്ടികൾക്ക് മൊബൈൽ ഫോണും ബാഗും പുസ്തകങ്ങളും മറ്റു പഠന ഉപകരണങ്ങളും വാങ്ങി നൽകി. ഒരു ദിവസം ശരാശരി 35 കിലോമീറ്റർ വരെ നടക്കാനാണ് ഉദ്ദേശം. 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കാൽനടയാത്ര കന്യാകുമാരിയിൽ സമാപിക്കും. വയനാട് ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും ഇവർ യാത്ര ചെയ്യും.
നാടക കലാകാരനും കാസർകോട് നഗരസഭാ മുൻ വൈസ് ചെയർമാനുമായിരുന്ന ടി.പി. അബ്ദുല്ലയുടെ മകനാണ് അസ്ലം. ബാലിയിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ വർഷം ബാലീ ഹോപ്പ് ഫൗണ്ടേഷൻ, യുവർ ഫീട്രിപ്, കോസ് ഈസ് ലൈഫ് എന്നിവയുമായി സഹകരിച്ച് ബാലീ ചിൽഡ്രൻ ഫൗണ്ടേഷന് ധനസമാഹരണം നടത്താൻ വിവിധ പ്രദേശങ്ങളിലൂടെ 397 കിലോ മീറ്റർ സൈക്കിൾ റൈഡ് നടത്തിയിരുന്നു. അതിലൂടെ 5800 ഡോളർ സമാഹരിച്ച് നൽകാൻ കഴിഞ്ഞു. ഇതുവഴി 45 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകാനും കഴിഞ്ഞിരുന്നു.
മുംബൈയിൽ ഇമിറ്റേഷൻ ജ്വല്ലറി വ്യാപാരിയാണ് മുജീബ് റഹ്മാൻ. ഇന്നലെ കാലിക്കടവിൽ ജില്ല അതിർത്തി പിന്നിട്ട ഇരുവരുടെയും യാത്ര പിലാത്തറയിൽ സമാപിച്ചു. ഇന്ന് തലശ്ശേരിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |