കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ സഹോദരീ ഭർത്താവ് മുകേഷിനെ ശാസ്താംകോട്ട ഡിവൈ.എസ്.പി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മുകേഷിൽ നിന്ന് രണ്ടുദിവസം മുമ്പ് മൊഴിയെടുത്തിരുന്നു. ആദ്യ മൊഴിയിലെ അവ്യക്തതകളുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ.
വിസ്മയയ്ക്കൊപ്പം പഠിക്കുന്ന ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മൊഴിയും ഇന്നലെ ശേഖരിച്ചു. കിരൺ കുമാറിൽ നിന്നുള്ള ദുരനുഭവങ്ങൾ വിസ്മയ കൂട്ടുകാരിയോട് പലതവണ പങ്കുവച്ചിരുന്നു. വാട്സ് ആപ്പ് സന്ദേശങ്ങളും അയച്ചിട്ടുണ്ട്. മറ്റേതെങ്കിലും സുഹൃത്തുക്കളുമായി ഇത്തരം കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കിരൺ കുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കും. ഇതിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിൽ കിരൺ കുമാറിന്റെ മാതാപിതാക്കളുടെയും മൊഴിയെടുക്കും. പരമാവധി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |