തിരുവനന്തപുരം: 'അനുഭവ'ത്തിൽ അടിതെറ്റി, വനിതാ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം തെറിച്ച് എം.സി. ജോസഫൈൻ. ഭർത്താവിന്റെ മർദ്ദനത്തെക്കുറിച്ച് ചാനലിലെ ഫോൺ ഇൻ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് രൂക്ഷമായി പ്രതികരിച്ചതിന് വ്യാപക വിമർശനം ഏറ്റുവാങ്ങിയ ജോസഫൈൻ രാജിവച്ചു. പതിനൊന്നു മാസം കാലാവധി ബാക്കിയിരിക്കെയാണ് പാർട്ടി ഇടപെടലിനെ തുടർന്ന് 'നിവൃത്തികെട്ട' രാജി.
പ്രതിഷേധാർഹ പരാമർശം പാർട്ടി നേതൃത്വത്തെക്കൂടി പ്രതിരോധത്തിലാക്കിയതോടെ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ജോസഫൈൻ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേതൃത്വം ഇക്കാര്യം അറിയിച്ചതോടെ, രാജിസന്നദ്ധത യോഗത്തിൽത്തന്നെ പ്രകടിപ്പിച്ച ജോസഫൈൻ ഉച്ചകഴിഞ്ഞ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ രാജിക്കത്ത് നൽകി. ഡൽഹിയിലുള്ള ചീഫ് സെക്രട്ടറി തിങ്കളാഴ്ച തിരിച്ചെത്തിയ ശേഷം തുടർനടപടി.
ഭർത്താവിന്റെ മർദ്ദനത്തെക്കുറിച്ച് പരാതി പറഞ്ഞ എറണാകുളം സ്വദേശിനിയോട് 'പൊലീസിൽ പരാതിപ്പെട്ടോ' എന്നു ചോദിച്ച ജോസഫൈൻ, ഇല്ലെന്നു കേട്ടപ്പോൾ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്നു പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. മറുപടിയിലെ മനുഷ്യത്വരാഹിത്യവും ധാർഷ്ട്യവും സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും, ജോസഫൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇടത് അനുഭാവികളിൽ നിന്ന് ഉൾപ്പെടെ വ്യാപക വിമർശനമുയർന്നതോടെ വിവാദ പരാമർശം സി.പി.എമ്മിനും സർക്കാരിനും തലവേദനയായി. വിഷയം ഏറ്റുപിടിച്ച പ്രതിപക്ഷം പ്രത്യക്ഷസമരത്തിനിറങ്ങുക കൂടി ചെയ്തതോടെ ജോസഫൈനെ കൈവിടാതെ തരമില്ലെന്ന സമ്മർദ്ദത്തിലേക്ക് പാർട്ടി എത്തിച്ചേരുകയായിരുന്നു. അഞ്ചു വർഷം കാലാവധിയുള്ള വനിതാ കമ്മിഷൻ അദ്ധ്യക്ഷപദവിയിൽ ജോസഫൈന് 2022 മേയ് വരെ സമയമുണ്ടായിരുന്നു. 2017 ജൂണിലാണ് ചുമതലയേറ്രത്.
സ്ത്രീധനപീഡന മരണങ്ങൾ തുടർക്കഥയാവുകയും, സ്ത്രീധനത്തിനെതിരെ പ്രചാരണ പരിപാടികൾക്ക് സി.പി.എം തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ തന്നെ വിവാദത്തിന് വിത്തുപാകുന്ന സ്ഥിതിയുണ്ടായത്. നേരത്തേ, 89 വയസ്സുള്ള വയോധികയോട് ജോസഫൈൻ അസഹിഷ്ണുതയോടെ പ്രതികരിച്ചതിന് കഥാകാരൻ ടി.പദ്മനാഭൻ നടത്തിയ വിമർശനമടക്കം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിച്ചവരെല്ലാം ജോസഫൈനെതിരെ തിരിഞ്ഞത്. ഇത്തരക്കാരെ എന്തിന് ആ പദവിയിൽ തുടരാൻ അനുവദിക്കുന്നു എന്നായിരുന്നു അന്ന്
സി.പി.എം നേതാക്കളോട് പദ്മനാഭന്റെ ചോദ്യം.
യോഗത്തിലുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈൻ വീഴ്ച സമ്മതിക്കുകയും, മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന താൻ രാജിക്ക് സന്നദ്ധയാണെന്ന് അറിയിക്കുകയുമായിരുന്നു. വിവാദപരാമർശത്തെ ആരും പിന്തുണച്ചില്ല.
" സത്യസന്ധമായും സദുദ്ദേശ്യത്തോടെയുമാണ് പ്രതികരിച്ചത്. സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വിവാദമുയർത്തിയതാണ്. ആ തിരിച്ചറിവോടെ പ്രതികരിക്കണമായിരുന്നുവെന്നത് സമ്മതിക്കുന്നു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വിഷയം ചർച്ച ചെയ്യാനെന്ന നിലയിലാണ് ചാനൽ പരിപാടിയിൽ പങ്കെടുത്തത്. പരാതി കേൾക്കൽ കൂടിയുണ്ടെന്ന് അറിയില്ലായിരുന്നു. മൂത്ത സഹോദരിയെന്ന കരുതലോടെയുള്ള ശാസനകളേ നൽകിയിട്ടുള്ളൂ"
എം.സി. ജോസഫൈൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |