പാലക്കാട്: കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് മൂന്ന് ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. പാത കടന്നുപോകുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കളക്ടർമാർക്കാണ് ചുമതല.
പ്രധാന നഗരങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കിയായിരിക്കും 122.248 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കുക. പദ്ധതിക്ക് നേരത്തെതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചിരുന്നു. കൊവിഡിന്റെ തീവ്രത കുറയുന്നത് അനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാലക്കാട് ഡെപ്യൂട്ടി കളക്ടർ എൻ.എം.മെഹറലി പറഞ്ഞു. സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി പ്രത്യേകസംഘം രൂപവത്കരിക്കുന്നത് അടക്കം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയേറ്റെടുക്കാൻ 800 കോടി
മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നീ നഗരങ്ങളെ ഒഴിവാക്കിയാണ് ഗ്രീൻ ഫീൽഡ് പാത നിർമ്മിക്കുക. 554.6 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടിവരിക. പാലക്കാട് ജില്ലയിൽ 280 ഹെക്ടറും മലപ്പുറത്തിന് നിന്ന് 243 ഹെക്ടറും, കോഴിക്കോട് നിന്ന് 30 ഹെക്ടർ ഭൂമിയും ഏറ്റെടുക്കണം. സ്ഥലമേറ്റെടുക്കാൻ 800 കോടി രൂപ ചെലവ് വരും.
പാത കടന്നുപോകുന്നത്
മൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും തൊടാതെപ്പോകുന്ന പാതയ്ക്ക് 122.248 കിലോമീറ്ററാണ് ദൈർഘ്യം. പാലക്കാട് ജില്ലയിൽ 62 കിലോ മീറ്റർ ഉൾപ്പെടും, മലപ്പുറത്ത് 53, കോഴിക്കോട്ട് ഏഴ് കിലോമീറ്ററും ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പാലക്കാട് ബൈപാസിൽ നിന്ന് തുടങ്ങി മുണ്ടൂർ, കല്ലടിക്കോട്, തെങ്കര, അലനല്ലൂർ വില്ലേജുകളിലൂടെയാണ് പാത മലപ്പുറത്തേക്ക് കടക്കുന്നത്. പിന്നീട് എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, അരീക്കോട്, ഊർങ്ങാട്ടിരി, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തൃക്കലങ്ങോട്, എളങ്കൂർ, കാരക്കുന്ന്, കാവനൂർ, എടവണ്ണ, പെരകമണ്ണ, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജ് വഴി കോഴിക്കോട് താലൂക്കിലെ പെരുവയലിലെത്തും. അവിടെനിന്ന് ഒളവണ്ണ, പന്തീരങ്കാവ്, പെരുമണ്ണ വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |