തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടിക്ക് പിന്നാലെ, മുന്നണി വിടണമെന്ന വികാരം ആർ.എസ്.പിയിൽ ശക്തിപ്പെടുന്നു. കഴിഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുയർന്ന വാദഗതികളുടെ തുടർച്ചയായി ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം പേരും യു.ഡി.എഫിൽ തുടരുന്നത് പാർട്ടിക്ക് നഷ്ടക്കച്ചവടമാണെന്ന വികാരം പങ്കുവച്ചു. ഇടതുചേരിയിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, 34 വർഷം ഇടത് ഐക്യത്തിനായി ത്യാഗം സഹിച്ച പാർട്ടിക്ക് പല കാലങ്ങളിലായി സീറ്റുകളടക്കം വിട്ടുനൽകി മെലിയേണ്ട അവസ്ഥയാണുണ്ടായതെന്ന് ഒരു വിഭാഗം വാദിച്ചു.
രാവിലെ ആരംഭിച്ച ചർച്ച വൈകിട്ട് അഞ്ചരയായിട്ടും പൂർത്തിയാവാത്തതിനാൽ ജൂലായ് എട്ടിന് വീണ്ടും സംസ്ഥാനകമ്മിറ്റി ചേരാൻ നിശ്ചയിച്ചാണ് പിരിഞ്ഞത്. 7ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നിട്ടാകും 8ന് സംസ്ഥാനകമ്മിറ്റി വീണ്ടും ചേരുക. ചർച്ചകൾ പൂർത്തിയാക്കിയ ശേഷം വിപുലമായ കൺവെൻഷൻ വിളിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് നീങ്ങാമെന്നാണ് ധാരണ.
കൃത്യമായ രാഷ്ട്രീയവിഷയമില്ലാതെ മുന്നണി വിടുന്നത് യുക്തിസഹമല്ലെന്നതാണ് പാർട്ടി നേതൃത്വത്തെയടക്കം അലട്ടുന്നത്. മാത്രമല്ല, ഇനിയും ഇടതുമുന്നണിയിലേക്ക് തിരിച്ചുചെന്നാൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും നേതൃത്വം കരുതുന്നു.
2014ൽ ഇടതുമുന്നണി വിട്ട ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. കൊല്ലം സീറ്റിൽ എൻ.കെ. പ്രേമചന്ദ്രനാണ് വിജയിച്ചത്. ഇടതുമുന്നണിയിലായിരുന്നപ്പോൾ നാല് നിയമസഭാ സീറ്റുകളിൽ മൂന്നിലും ജയിച്ച് നിൽക്കുകയായിരുന്നു. ഉറച്ച എൽ.ഡി.എഫ് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത് എന്നിരിക്കെ, യു.ഡി.എഫിൽ നിന്നുകൊണ്ടൊരു തിരിച്ചുവരവ് അസാദ്ധ്യമാണെന്നാണ് വാദം.
യു.ഡി.എഫിൽ മുഖ്യപാർട്ടിയായ കോൺഗ്രസിൽ സംഘടനാദൗർബല്യം പ്രകടമാണെന്നും പുതിയ നേതൃത്വം വന്നിട്ടും കാര്യമില്ലെന്നുമാണ് മുന്നണി വിടണമെന്ന് വാദിക്കുന്നവരുടെ വാദം. എന്നാൽ, കെ. സുധാകരനും വി.ഡി. സതീശനും നേതൃനിരയിലെത്തിയത് പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് മറുവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |