തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കെതിരായ അതിക്രമങ്ങളും സ്ത്രീധന പീഡനമരണങ്ങളും വർദ്ധിക്കുന്നത് സൃഷ്ടിക്കുന്ന സാമൂഹ്യാഘാതങ്ങളെ പ്രതിരോധിക്കാൻ 'സ്ത്രീപക്ഷ കേരളം' എന്ന പേരിൽ വിപുലമായ പ്രചാരണപരിപാടിക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ലിംഗനീതി വിഷയത്തെ ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ഇടപെടലിന്റെ ഭാഗമായാണ് പ്രചാരണപരിപാടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞു.
ജൂലായ് ഒന്ന് മുതൽ ഏഴ് വരെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലുമുൾപ്പെട്ട കേഡർമാരും അംഗങ്ങളും ഗൃഹസന്ദർശനം നടത്തി ആളുകളുമായി സംവദിക്കും. വിപുലമായ ബോധവത്കരണ പരിപാടികളും ആശയപ്രചാരണങ്ങളും പ്രാദേശികതലത്തിൽ ഇതോടൊപ്പമുണ്ടാകും. ജൂലായ് എട്ടിനാണ് സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള പൊതു ക്യാമ്പെയ്ൻ. പ്രചാരണപരിപാടികളിൽ സ്ത്രീകൾ, യുവാക്കൾ, വിദ്യാർത്ഥികൾ, സാഹിത്യ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയെല്ലാം അണിനിരത്തും. നാടിന്റെ കറുത്ത പാടിനെ ഇല്ലാതാക്കാനുള്ള പ്രചാരണത്തെ കേരളീയസമൂഹം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |