കോന്നി: നുരഞ്ഞും പുകഞ്ഞും പൊങ്ങുന്ന ലഹരി മാഫിയകൾക്ക് തടയിടേണ്ട എക്‌സൈസ് വകുപ്പ് ആൾക്ഷാമത്തെ തുടർന്ന് നട്ടം തിരിയുകയാണ്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും സിവിൽ എക്‌സൈസ് ഓഫീസർമാരുടെ നിയമനത്തിൽ വന്ന അനാസ്ഥയാണ് ജില്ലയിലെ പ്രതിസന്ധിക്ക് കാരണം. 200 ഓളം ഉദ്യോഗാർത്ഥികൾ നിയമനം കാത്ത് കഴിയുന്നുണ്ടെങ്കിലും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.
അരനൂറ്റാണ്ട് പഴക്കമുള്ള സ്റ്റാഫ് പാറ്റേണുമായി കിതയ്ക്കുന്ന വകുപ്പിന് പുതിയ നിയമനങ്ങൾ അനിവാര്യമാണെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മറ്റുസേനകളിൽ നിയമനങ്ങൾ യഥാസമയം നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് സിവിൽ എക്‌സൈസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയതിനാൽ പട്ടികയിലെ നാലിൽ ഒന്നുപേർക്കുപോലും നിയമനം ലഭിക്കാൻ സാദ്ധ്യതയില്ല.
വേണം അംഗബലം
ലഹരി മരുന്ന് ഉപയോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് വകുപ്പിലെ ആൾക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന വകുപ്പുതല ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 112 സിവിൽ എക്സൈസ് ഓഫീസർമാർ മാത്രമാണ് ജില്ലയിലുള്ളത്. ഇതിന്റെ ഇരട്ടിയുടെ ഇരട്ടി വേണമെന്നാണ് ശുപാർശയുള്ളത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡിന്റെ മറപിടിച്ച് ജില്ലയിൽ ലഹരി മാഫിയകളുടെ പ്രവർത്തനം ശക്തമാണ്. നിരവധി കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും യഥാസമയം അന്വേഷണം പൂർത്തീകരിക്കുന്നതിനോ പ്രതികളെ കണ്ടെത്തുന്നതിനോ കഴിയാറില്ല. നിലവിലുള്ളവർ ആഹാരവും ഉറക്കവും വെടിഞ്ഞ് കഷ്ടപ്പെടുന്നതുകൊണ്ടാണ് മാഫിയകളെ ഒരു പരിധിവരെ നിലയ്ക്ക് നിറുത്താൻ സാധിക്കുന്നത്.
നിരവധി ചുമതലകൾ
പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് പുറമെ നിരവധി ചുമതലകൾ എക്‌സൈസിനുണ്ട്. ലഹരി വിരുദ്ധ ബോധവത്കരണം, രഹസ്യ വിവരങ്ങളെ തുടർന്നുള്ള വാഹന പരിശോധനകൾ, ബിവറേജസ് ഔട്ട് ലെറ്റുകളിലെ പരിശോധന, കള്ളുഷാപ്പുകളിലും ബാറുകളിലും ബിയർ ആൻഡ് വൈൻ പാർലറുകളിലും പരിശോധന, സ്‌ക്വാഡ് പരിശോധന തുടങ്ങി നിരവധി ജോലികളുണ്ട്. ഇതിനുപുറമെ കോടതി ഡ്യൂട്ടികളും വകുപ്പുതല ക്ലാസുകളും പരിശീലനങ്ങളും വേറെയും.
ജില്ലയിലെ സിവിൽ എക്‌സൈസ്
ഓഫീസർമാരുടെ എണ്ണം : 112
നിയമനങ്ങൾ വൈകുകയാണ്. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും അധികാരികൾ ശ്രമിക്കുന്നില്ല.
രാഹുൽ.ആർ.
ഉദ്യോഗാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |