തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പാർട്ടി സെക്രട്ടേറിയറ്റിൽ രാജി സന്നദ്ധത അറിയിച്ചെന്നും പാർട്ടി അത് അംഗീകരിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടുന്ന വ്യക്തിയാണെങ്കിലും ഇപ്പോൾ നടത്തിയ പരാമർശം പൊതുവെ സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് വിജയരാഘവൻ വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്ത ജോസഫൈൻ ഉണ്ടായ സംഭവം വിശദീകരിച്ചു. പിശകിൽ ഖേദം രേഖപ്പെടുത്തിയ വിവരവും അറിയിച്ചു. രാജി പാർട്ടി ആവശ്യപ്പെട്ടതാണോയെന്ന് വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചെങ്കിലും, രാജിസന്നദ്ധത പാർട്ടി അംഗീകരിച്ചുവെന്ന് വ്യക്തമായാണ് താൻ പറഞ്ഞതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
മുൻവിവാദങ്ങളിൽ താക്കീത് കൊടുത്തിട്ടും ആവർത്തിച്ചതിൽ അതൃപ്തിയുണ്ടോ?
വിജയരാഘവൻ: നിങ്ങളുദ്ദേശിക്കുന്നത് തന്നെ ഞാനിവിടെ പറയണമെന്ന് പറയുന്നത് ശരിയല്ല. സമൂഹത്തിൽ സ്വീകാര്യത നേടാത്ത പരാമർശം അവരിൽ നിന്നുണ്ടായി. അവർ നിലപാട് വ്യക്തമാക്കി. രാജിസന്നദ്ധത അറിയിച്ചു. ഖേദം പ്രകടിപ്പിച്ചു. രാജിക്ക് പാർട്ടി തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്ത എല്ലാവരും അസന്തുഷ്ടി അറിയിച്ചോ?
വിജയരാഘവൻ: പാർട്ടി കമ്മിറ്റിയിൽ എല്ലാവരും പറഞ്ഞ അഭിപ്രായങ്ങൾ ഞാനിവിടെ വന്ന് പറഞ്ഞാലെന്താണ് സംഭവിക്കുക. പാർട്ടിക്കൊരു നിലപാട് ഇത്തരം കാര്യങ്ങളിലുണ്ട്. ഞാൻ പറഞ്ഞത് അതാണ്. കേരളീയസമൂഹത്തിന് അത് ബോദ്ധ്യപ്പെടും.
പാർട്ടി നടപടി ഉണ്ടാവുമോ?
വിജയരാഘവൻ: ഇപ്പോൾ ഈ പറഞ്ഞിടത്ത് നിന്നാൽ മതി. ഭാവിയെക്കുറിച്ച് മുൻകൂട്ടി പറഞ്ഞ് നിങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ല.
ചർച്ചയിൽ വിമർശനമുണ്ടായില്ലേ?
വിജയരാഘവൻ: ചർച്ചകളിൽ എന്തൊക്കെ പറയും ആളുകൾ. നിങ്ങളെന്തൊക്കെയാണ് ഞങ്ങളെപ്പറ്റി പറയുന്നത്. ഞങ്ങളതൊക്കെ സ്വാഗതം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |