ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയയിൽ ഗോത്രവിഭാഗങ്ങൾക്ക് പഠിക്കാനായി നടത്തിയിരുന്ന കംലൂപ്സ് ഇന്ത്യൻ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളുടേത് ഉൾപ്പെടെ 215 കുട്ടികളുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ കാനഡയിൽ നിന്ന് സമാന സ്വഭാവമുള്ള കൂടുതൽ സംഭവങ്ങൾ പുറത്തു വരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ സസ്കെച്ച്വാൻ പ്രവശ്യയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിനോടു ചേർന്നാണ് സംഭവം നടന്നത്. ഇവിടെ നിന്ന് ഗോത്രവർഗക്കാരായ കുരുന്നുകളുടെതെന്ന് കരുതുന്ന 751 കുഴിമാടങ്ങൾ കൂടി കണ്ടെത്തിയതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായി. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയധികം കുഴിമാടങ്ങൾ ഒരുമിച്ച് കണ്ടെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.സസ്കെച്ച്വാനിൽ ജൂൺ രണ്ടിനാണ് ഇവിടെ മണ്ണ് തുളക്കുന്ന റഡാറുകൾ ഉപയോഗിച്ച് പരിശോധന ആരംഭിച്ചത്.
സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അതീവ ദുഖം രേഖപ്പെടുത്തി. നൂറുകണക്കിനു കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം രാജ്യത്ത് ഗോത്രവർഗക്കാർക്ക് എതിരെ നിലനിനിന്നിരുന്ന വംശീയതയുടെയും അനീതിയുടെയും ഓർമ്മപ്പെടുത്തലാണെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.
സംഭവത്തിനെതിരെ രാജ്യത്തെ ഗോത്രവർഗക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരത്തിൽ രഹസ്യമായി മറവുചെയ്ത എല്ലാ മൃതദേഹങ്ങളും കണ്ടെത്തുന്നതുവരെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഫെഡറേഷൻ ഓഫ് സോവറൈൻ ഇൻഡിജിനസ് ഫസ്റ്റ് നേഷൻസ് തലവൻ ബോബി കാമറൺ മാധ്യമങ്ങളോടു പറഞ്ഞു. കത്തോലിക്ക സഭയുടെ കീഴിലുള്ള സ്കൂളുകളിൽ നടന്ന കൂട്ടക്കുരുതിയിൽ മാർപാപ്പ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം ഇങ്ങനെ
കാനഡയിലെ റസിഡൻഷ്യൽ സ്‌കൂളുകൾ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുപോയി സ്‌കൂളുകളിൽ പാർപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയായിരുന്നുവെന്നും 2015ൽ കണ്ടെത്തിയിരുന്നു. റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിച്ചിരുന്ന 6000 ത്തോളം കുട്ടികൾ വിവിധ സ്കൂളുകളിൽ മരിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാണെന്ന് സമീപ കാലത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നു. ഭീകരമായ ശാരീരിക മർദ്ദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു. 1840 മുതൽ 1990 വരെയായിരുന്നു ഇത്തരം സ്‌കൂളുകൾ നിലനിന്നിരുന്നത്. ഇത്തരം റസിഡൻഷ്യൽ സ്‌കൂളുകൾ നടത്തിയതിന് 2008ൽ കാനഡ സർക്കാർ രാജ്യത്തോട് മാപ്പുചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |