കൊച്ചി: അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥാ സമരഭടന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്നവരെ സമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇതിനെ ചെറുക്കേണ്ടതുണ്ട്. മാദ്ധ്യമങ്ങൾക്ക് പോലും കേരളത്തിൽ നിർഭയമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യമില്ല.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയിട്ടും അത് ചൂണ്ടിക്കാട്ടാൻ ഒരു മാദ്ധ്യമപ്രവർത്തകനും തയ്യാറായില്ല.
കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കിയതിലുള്ള പക നരേന്ദ്രമോദിയോടുള്ള വ്യക്തിവിദ്വേഷ പ്രചാരണമാക്കി മാറ്റുകയാണ്. കൊവിഡ് പ്രതിരോധത്തിലടക്കം കേന്ദ്ര സർക്കാർ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടപ്പാക്കി മുന്നോട്ടുപോയപ്പോൾ ഇകഴ്ത്തി കാട്ടാനുള്ള നീക്കം നടന്നു. ആദ്യഘട്ടത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പം വാക്സിൻ വികസിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു. എന്നാൽ, ഗുണനിലവാരമില്ലെന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്.
ന്യൂഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിന്റെ പേരിലും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഓക്സിജൻക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമായി. ഇനിയൊരു അടിയന്തരാവസ്ഥ വരാൻ കഴിയാത്ത തരത്തിൽ രാജ്യത്ത് ഭരണഘടനാപരമായ മാറ്റങ്ങളാണ് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |