വിചിത്രം പക്ഷെ, സംഭവിച്ചത്
ജയ്‌പൂർ: ഒഡിഷയിലെ സുകിന്ദയിൽ വിവാഹ വിരുന്നിനിടെ മട്ടൻ കറി വിളമ്പാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ വരൻ, പ്രതിശ്രുത വധുവിനെ ഉപേക്ഷിച്ച് വൈകിട്ട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിചിത്രമാണെങ്കിലും ഇത് യഥാർത്ഥ സംഭവമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച വധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ 27കാരൻ രമാകാന്ത് പത്രയും കുടുംബവും. കയോൻജാർ ജില്ലയിലെ റേബനാപാലസ്‌പാൽ സ്വദേശിയാണ് ഇയാൾ. സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലെത്തിയ വരനെയും കുടുംബത്തെയും ബന്ധുക്കളെയും ആർഭാടപൂർവം വീട്ടിലേക്ക് ക്ഷണിച്ചു. 'ബാരാത്' ചടങ്ങുകൾക്ക് ശേഷം പിന്നീട് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു.
ഭക്ഷണം വിളമ്പുന്നതിന് മുമ്പുതന്നെ വരന്റെ കുടുംബത്തിലെ ചിലർ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. മട്ടൺ കറി തയാറായില്ലെന്നറിഞ്ഞതോടെവരന്റെ ബന്ധുക്കൾ വധുവിന്റെ കുടുംബവുമായും പാചകക്കാരുമായും വഴക്കിട്ടു. സംഭവം അറിഞ്ഞ് വരൻ മട്ടൺ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
വധുവിന്റെ കുടുംബം തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരനും കുടുംബവും വിവാഹം ഉപേക്ഷിച്ച് സുകിന്ദയിലെ കുഹിക പഞ്ചായത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് ബുധനാഴ്ച രാത്രി തന്നെ പത്ര മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് കയോൻജാറിലെ വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവും കുടുംബവും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |