SignIn
Kerala Kaumudi Online
Friday, 29 March 2024 11.50 AM IST

അന്ന് കുശുമ്പെന്നു പറഞ്ഞു; ഇന്ന് കൈയോടെ ഒഴിവാക്കി

josaphine

തിരുവനന്തപുരം: അമ്മയെപ്പോലെ കരുതൽ നൽകേണ്ട പദവിയിലിരുന്ന് പരാതിക്കാരോട് പരുഷമായി പെരുമാറിയ എം.സി.ജോസഫൈൻ വാവിട്ട വാക്കിന് പലവട്ടം പഴികേട്ടിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാരും പാർട്ടിയും അവരെ തുണച്ചു.

പരാതിയുമായി ചെന്നിട്ടും വനിതാകമ്മിഷൻ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും കമ്മിഷൻ അദ്ധ്യക്ഷ പാർട്ടി പരിപാടിയുടെ തിരക്കിലാണെന്നും നിയമസഭയിൽ ഷാനിമോൾ ഉസ്മാൻ ആരോപണമുന്നയിച്ചപ്പോൾ രക്ഷിക്കാൻ രംഗത്തെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ഷാനിമോളുടെ ആരോപണം കുശുമ്പ് കൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ സ്ത്രീധന, ഭർതൃ പീഡന പരാതിക്കാരിയെ 'അനുഭവിച്ചോ" എന്നു ശപിച്ചത് സമൂഹം ഏറ്രെടുത്തപ്പോൾ സർക്കാരിന് തലവേദനയായി. അർദ്ധ ജുഡിഷ്യൽ അധികാരമുള്ള കസേരയിൽ നിന്ന് ജോസഫൈന് തലകുനിച്ചിറങ്ങേണ്ടിയും വന്നു.

ജോസഫൈന്റെ നടപടികളും നിഷ്‌പക്ഷതയും പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അദാലത്തുകളിൽ പരാതിക്കാരെ കേൾക്കാൻ പോലും തയ്യാറാവുന്നില്ലെന്നത് സ്ഥിരം ആരോപണമായി. മുന്നിലിരിക്കുന്ന വനിതകളോട് മേശമേൽ ഉച്ചത്തിൽ അടിച്ച് കയർക്കും. അയൽവാസിയുടെ ആക്രമണത്തിൽ പരിക്കേറ്ര് കിടപ്പിലായ 89കാരി ലക്ഷ്‌മിക്കുട്ടിഅമ്മ 50കിലോമീറ്റർ അകലെയുള്ള അദാലത്തിൽ വന്നേപറ്റൂവെന്ന് ബന്ധുവിനോട് ആ‌ഞ്ജാപിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതും ജോസഫൈന് കുരുക്കായി.

ജോസഫൈന്റെ ഭാഷ ക്രൂരമാണെന്നും ദയ പെരുമാറ്റത്തിലും മനസിലും ഇല്ലെന്നും സാഹിത്യകാരൻ ടി.പദ്മനാഭൻ തുറന്നടിച്ചെങ്കിലും തന്റെ സംഭാഷണം ദുർവ്യാഖ്യാനം ചെയ്തെന്ന് വിശദീകരിച്ച് അവർ അന്ന് തലയൂരി.

നേരത്തേ നടത്തിയ ചില കസർത്തുകൾ

 പാർട്ടിയാണ് കോടതി

പി.കെ. ശശിക്കെതിരായ പരാതി വനിതാകമ്മിഷൻ അന്വേഷിക്കില്ലെന്നും പാർട്ടി അന്വേഷിക്കുമെന്നും പറയവേയാണ്, 'പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ് ' എന്ന പരാമർശം നടത്തിയത്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽപ്പിന്നെ വനിതാകമ്മിഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയും വിവാദമായി.

 89 വയസുള്ള തള്ള

പരാതി കേൾക്കാൻ മറ്റു മാർഗമുണ്ടോയെന്ന് ആരാഞ്ഞ ബന്ധുവിനോട് ജോസഫൈന്റെ പ്രതികരണം ഇപ്രകാരമായിരുന്നു - '89 വയസുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു'. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഇത്.

 വയോജനങ്ങളെ കേൾക്കില്ല

വർക്കലയിൽ പ്രായമായ അമ്മയെ മർദ്ദിച്ച മകന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും കമ്മിഷൻ ഇടപെടാതിരുന്നത് ചോദ്യമായപ്പോൾ മറുപടി ഇങ്ങനെ- 'വയോജനങ്ങളുടെ കാര്യത്തിൽ ആർ.ഡി.ഒമാരാണ് ഇടപെടേണ്ടത്, വനിതാകമ്മിഷൻ അല്ല.'

 പുരാണം പറയേണ്ട

വിവാഹ തട്ടിപ്പുകാരനായ ഭർത്താവിൽ നിന്ന് നീതിതേടിയ കൊല്ലം സ്വദേശിയോട് മറുപടി ഇതായിരുന്നു -'നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ല. നിങ്ങളെയാണ് അടിക്കേണ്ടത്. വിവരക്കേടുകൊണ്ട് എന്തൊക്കെയോ ചെയ്തിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്തുകാര്യം. അധികം വർത്തമാനം പറയേണ്ട.'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MC JOSEPHINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.