ചാത്തന്നൂർ: ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ച യുവതിയുടെയും ബന്ധുവിന്റെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തി. കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ടുവീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രഞ്ജിത്തിന്റെ സഹോദരി രജിതയുടെയും രാധാകൃഷ്ണൻ നായരുടെയും മകൾ ഗ്രീഷ്മ (ശ്രുതി, 21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ ജ്യേഷ്ഠൻ രഞ്ജിത്തിന്റെ ഭാര്യയാണ് ആര്യ. വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. രേഷ്മയും വിഷ്ണുവും ആര്യയും ഒരേവീട്ടിലായിരുന്നു താമസം. ഊഴായ്ക്കോട്ടുള്ള രേഷ്മയുടെ കുടുംബവീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് കഴിഞ്ഞ ജനുവരി 5ന് പുലർച്ചെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് രേഷ്മയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ആര്യയും രഞ്ജിത്തും വ്യാഴാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഗ്രീഷ്മയെയും ആര്യയെയും കാണാതായി. പൊലീസ് അന്വേഷണത്തിൽ ഇരുവരും ഇത്തിക്കര ജംഗ്ഷനിലെത്തിയതായി വിവരം ലഭിച്ചു. ഇന്നലെ രാവിലെ മുതൽ പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെ മീനാട് കാഞ്ഞിരംകടവിന് സമീപത്ത് നിന്ന് ആര്യയുടെയും വൈകിട്ട് നാലോടെ ഇത്തിക്കര പാലത്തിന് മദ്ധ്യത്തിലുള്ള സ്പാനിൽ തടഞ്ഞ നിലയിൽ ഗ്രീഷ്മയുടെയും മൃതദേഹം കണ്ടെടുത്തു. ഗ്രീഷ്മയുടെ കൈകളിൽ ഷോൾഡർ ബാഗ് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലുണ്ടായിരുന്നു.
രേഷ്മ ഉപയോഗിച്ച സിം ആര്യയുടേത്
രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിലുള്ള മൊബൈൽ സിം കാർഡാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വില്ലൻ ഫേസ് ബുക്ക് കാമുകൻ?
കുഞ്ഞിന്റെ മരണത്തിന് കാരണക്കാരനെന്ന് പറയുന്ന ഫേസ് ബുക്ക് കാമുകൻ കൊല്ലം സ്വദേശി അനന്തു ഇപ്പോഴും കാണാമറയത്താണ്. രേഷ്മ കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നത് വിഷ്ണു ചോദ്യം ചെയ്യുകയും ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് രേഷ്മ ആര്യയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് രഹസ്യമായാണ് മറ്റൊരു ഫോൺ ഉപയോഗിച്ചിരുന്നത്. രേഷ്മയെ അടുത്തറിയാവുന്നർ തയ്യാറാക്കിയ വ്യാജ അക്കൗണ്ടാണ് ഫേസ്ബുക്ക് കാമുകനെന്ന സംശയവും പൊലീസിനുണ്ട്. കൊവിഡ് ബാധിതരായതിനാൽ രേഷ്മയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരശേഖരണം നടത്തുന്നതിന് പൊലീസിന് പരിമിതിയുണ്ട്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിന്റെ പാസ് വേഡ് ഓർമ്മയില്ലെന്നാണ് രേഷ്മ പറയുന്നത്. ഈ അക്കൗണ്ടിൽ ചാറ്റ് ചെയ്ത അനന്തുവിനെ തിരിച്ചറിഞ്ഞാലേ അന്വേഷണം മുന്നോട്ട് പോകൂ.
'' ഭർത്താവിൽ നിന്ന് ഗർഭം ധരിച്ചത് ബന്ധുക്കളിൽ നിന്ന് മറച്ചതും പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ചതും ഫേസ് ബുക്ക് കാമുകന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തൽ.
- അന്വേഷണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |