കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ വീട്ടുകാർ ഉറച്ച് നിൽക്കവെ കേസിൽ വിശദമായ അന്വേഷണം തുടങ്ങി. മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് കിരണിൽ നിന്നുണ്ടായ ക്രൂരമർദ്ദനത്തെ തുടർന്ന് വിസ്മയ തൂങ്ങി മരിച്ചതാണോ അതോ മർദ്ദനത്തിനിടെ അബോധാവസ്ഥയിലായ വിസ്മയയെ കിരൺ കെട്ടിതൂക്കിയതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിസ്മയയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടർ ശശികലയുടേയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കിരണിന്റെ വീട്ടിലെ ബാത്ത്റൂമിലെ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ ചുറ്റിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം കുരുക്കിടുകയായിരുന്നോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടർമാരിൽനിന്ന് പൊലീസ് ഉത്തരം തേടിയത്. വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടർക്കി കഴുത്തിൽ മുറുകുമ്പോഴും മറ്റൊരാൾ ബലപ്രയോഗത്തിലൂടെ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങൾക്കും അന്വേഷണ സംഘം ഡോക്ടർമാരിൽ നിന്ന് ഉത്തരം തേടി. സംഭവ ദിവസം ബാത്ത്റൂമിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ വിശദാംശങ്ങളാണ് ഫോറൻസിക് ഡയറക്ടറിൽ നിന്ന് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ജനാലയിൽ കെട്ടിയിരുന്ന ടർക്കിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടർമാരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല.
കിരണിന്റെ സഹോദരീ ഭർത്താവിനെ ചോദ്യം ചെയ്യും
വിശദമായി ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമായി കിരണിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിയെ സമീപിക്കുന്ന പൊലീസ് സംഘം, കിരണിന്റെ സഹോദരീ ഭർത്താവ് മുകേഷിനെയും ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കിരണിന്റെ അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കിരണിന്റെ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങൾ ഉടൻ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകൾ ഇടപാടുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. സഹോദരീ ഭർത്താവിനെയും ചോദ്യം ചെയ്യും. ജനുവരി 2ന് നടന്ന സംഭവത്തിൽ സഹോദരീ ഭർത്താവ് അടക്കമുള്ളവരെത്തി വിസ്മയയുടെ കുടുംബത്തോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിച്ചത്. സഹോദരീ ഭർത്താവിനും ഗാർഹിക പീഡനത്തിലും മാനസിക പീഡനത്തിലും പങ്കുണ്ടെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |