ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് ഡൽഹി സർക്കാർ തങ്ങൾക്ക് ആവശ്യമായതിലും നാല് മടങ്ങ് അധികം ഓക്സിജൻ ആവശ്യപ്പെട്ടതായി സുപ്രീംകോടതി നിയോഗിച്ച ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി കണ്ടെത്തി. ഡൽഹിയിലെ ആശുപത്രികളിലെ സ്ഥിതിഗതികൾ പരിഗണിച്ച് ഓക്സിജൻ വിതരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും എം.ആർ. ഷായും അടങ്ങിയ 12 അംഗ ടാസ്ക് ഫോഴ്‌സാണ് ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ആശുപത്രി കിടക്കകളുടെ എണ്ണം വച്ച് ഡൽഹിയുടെ പ്രതിദിന ഓക്സിജൻ ശരാശരി ഉപയോഗം 284-372 മെട്രിക് ടണ്ണിനിടയിലായിരുന്നു. എന്നാൽ സർക്കാർ 1,140 മെട്രിക് ടൺ ആവശ്യപ്പെട്ടു. ആവശ്യമുള്ളതിന്റെ നാലിരട്ടിയായിരുന്നു ഇത്. കുറച്ചു കിടക്കകളുള്ള ദി സിംഗ്ഘാൽ ആശുപത്രി, അരുണ ആസിഫ് അലി ആശുപത്രി, ഇ.എസ്.ഐ.സി. മോഡൽ ആശുപത്രി, ലൈഫ്‌രേ ആശുപത്രി എന്നിവിടങ്ങളിൽ ഓക്‌സിജൻ ഉപയോഗം റിപ്പോർട്ട് ചെയ്തതിലെ പിഴവാണ് ഇതിന് കാരണമെന്ന് സമിതി കണ്ടെത്തി. കിടക്കകൾ കുറവാണെങ്കിലും ഓക്‌സിജൻ ഉപയോഗം കൂടുതലാണെന്ന് കണക്കുകൾ കാണിച്ചു. ഡൽഹിയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ഓക്‌സിജൻ നൽകിയപ്പോൾ 12 സംസ്ഥാനങ്ങളിൽ ക്ഷാമം നേരിട്ടു.
ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ ഹോം സെക്രട്ടറി ഭൂപീന്ദർ ഭല്ല, മാക്സ് ഹെൽത്ത് കെയർ ഡയറക്ടർ സന്ദീപ് ബുദ്ധിരാജ, കേന്ദ്ര ജൽശക്തി മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുബോധ് യാദവ് തുടങ്ങിയവരാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയിലുള്ളത്. അതേസമയം, ഏപ്രിൽ 29 മുതൽ മേയ് 10 വരെ ഓക്സിജന്റെ ആവശ്യകത 350 മെട്രിക് ടണ്ണിൽ കൂടുതൽ ആവശ്യമില്ലാതിരുന്ന സമയത്തെ കണക്കുകളാണ് പാനൽ പരിശോധിച്ചതെന്നാണ് ഡൽഹി സർക്കാരിന്റെ വാദം. കേന്ദ്രം ആവശ്യത്തിന് ഓക്‌സിജൻ നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് ഡൽഹിക്ക് ദിവസവും 700 മെട്രിക് ടൺ വീതം നൽകാൻ കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ രണ്ടു കോടി ജനങ്ങളുടെ പ്രാണവായുവിനായി പടപൊരുതി എന്നതാണ് ഞാൻ ചെയ്ത തെറ്റ്. ഓക്സിജൻ സംഘടിപ്പിക്കുന്നതിനായി രാത്രികൾ പകലാക്കി അദ്ധ്വാനിച്ചു. ഓക്സിജൻ ലഭിക്കാത്തത് കൊണ്ടു മാത്രം നിരവധിപ്പേർക്കാണ് ബന്ധുക്കളെ നഷ്ടമായത്. അവർക്ക് നോവുമെന്ന് കരുതിയെങ്കിലും നുണ പറയരുത്.
- അരവിന്ദ് കേജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |