പ്രതികളിലൊരാളായ സർക്കാരുദ്യോഗസ്ഥനെ കേസിൽ നിന്നൊഴിവാക്കാൻ സ്റ്റേഷനിൽ ബഹളം വച്ച സി.പി.എം എൽ.സി സെക്രട്ടറിക്കെതിരെ കേസെടുത്തു.
കല്ലമ്പലം: വീടിനു മുന്നിൽ ഓട്ടോ അനധികൃതമായി നിത്യേന പാർക്ക് ചെയ്യുന്നത് ചോദ്യംചെയ്ത വൃദ്ധയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ സുധീർ (45), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ വീട്ടിൽ അൽത്താഫ് (20), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ ഷംനാദ് (43), സഹോദരൻ സജീവ് (49), കൊട്ടിയംമുക്ക് കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ ഷാനു (21) എന്നിവരാണ് അറസ്റ്റിലായത്. പകൽക്കുറി കല്ലറക്കോണം കിളിത്തട്ട് മുകളിൽ വീട്ടിൽ അൻസാബീവി (70) യുടെ പരാതിയിലാണ് അറസ്റ്റ്.
പ്രതികളിലൊരാളായ ഷംനാദ് തന്റെ ഗുഡ്സ് ഓട്ടോ പരാതിക്കാരിയായ വൃദ്ധയുടെ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ സ്ഥിരമായി പാർക്ക് ചെയ്യുകയും ഇത് ചോദ്യം ചെയ്ത വൃദ്ധയെയും, മകനെയും, കൊച്ചു മകനെയും പ്രതികൾ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് വടികളും പൈപ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വൃദ്ധയുടെ വലതു കൈ മൂന്നായി ഒടിഞ്ഞു.കൊച്ചു മകൻ സഹിന്റെ മൂക്കിന്റെ പാലം തകർന്നു. മകന് സാരമായി പരിക്കേറ്റു.ബോധം നഷ്ടപ്പെട്ട മൂവരെയും പള്ളിക്കൽ പൊലീസ് എത്തിയാണ് ആശൂപത്രിയിലേക്ക് മാറ്റിയത്.തുടർന്ന് മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഓട്ടോയും ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങളും കണ്ടെടുത്തു.
അറസ്റ്റിലായ പ്രതികളിലൊരാളും സർക്കാരുദ്യോഗസ്ഥനുമായ ഷംനാദിനെ കേസിൽ നിന്നും ഒഴിവാക്കാൻ സി.പി.എം എൽ.സി സെക്രട്ടറി സ്റ്റേഷനിൽ നേരിട്ടെത്തിയത് വിവാദമായി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് എൽ.സി.സെക്രട്ടറി സജീബ് ഹാഷിമിനെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശരലാൽ, വിജയകുമാർ,ഉദയകുമാർ, എ.എസ്.ഐ ജിഷി, സി.പി.ഒ മാരായ ബിജുമോൻ, ഷമീർ,ശ്രീരാജ്, രഞ്ജിത്ത് ജയപ്രകാശ്, ഹോം ഗാഡ് റഹീം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |