പുത്തൂർ: റബർ തോട്ടത്തിലെ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതിൽ ബാബുവാണ് (57, ജബ്ബാർ) മരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് നാടുവിട്ട ബാബു ഒന്നരവർഷം മുമ്പാണ് തിരികെയെത്തിയത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മൂഴിക്കോട് ജവഹർ പാർക്കിന് പിൻഭാഗത്ത് സഹോദരൻ തേവന്റഴികത്ത് കിഴക്കതിൽ പുഷ്പാംഗദന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ ചെറിയൊരു ഷെഡ് ഉണ്ടാക്കിയാണ് താമസിച്ചിരുന്നത്.
കൂലിപ്പണിക്ക് പോയിരുന്ന ബാബുവിന് മദ്യപിക്കുന്ന ശീലവുമുണ്ട്. രണ്ടുദിവസം മുമ്പ് താമസിക്കുന്ന ഷെഡിന്റെ കുറച്ചുഭാഗം കത്തിയിരുന്നു. താൻതന്നെ കത്തിച്ചുവെന്നാണ് ബാബു പറഞ്ഞത്. ഇന്നലെ പുലർച്ചെ റബർ തോട്ടത്തിൽ നിന്ന് തീയും പുകയും കണ്ട് നാട്ടുകാരെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
പുത്തൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഷെഡിന് സമീപത്തുനിന്ന് ഒരു ജോഡി ചെരിപ്പും രണ്ട് മാസ്കുകളും കണ്ടെടുത്തു. ഇതിൽ മണം പിടിച്ച് ഓടിയ പൊലീസ് നായ ബാബുവുമായി മുമ്പ് ശത്രുതയുണ്ടായിരുന്നയാളുടെ വീട്ടുപരിസരത്ത് എത്തിയിരുന്നു.
ഒഴിഞ്ഞ മദ്യക്കുപ്പിയും മണ്ണെണ്ണ വിളക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര റൂറൽ എസ്.പി കെ.ബി. രവി, ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. പുത്തൂർ സി.ഐ ആർ. ശിവകുമാർ, എസ്.ഐ കവിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മലപ്പുറം സ്വദേശിയായ ശാന്തയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |