ലക്‌നൗ: കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രയാഗ്‌രാജിലെ ഗംഗാനദിയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ ഒഴുകിയെത്തിയ 40 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് നദിയിൽ ഒഴുകി നടക്കുന്നതെന്നാണ് റിപ്പോർട്ട്.
മണൽ ഒലിച്ചുപോയതോടെയാണ് മൃതദേഹങ്ങൾ വീണ്ടും പൊങ്ങിവന്ന് നദിയിലെത്തിയത്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഗംഗാതീരത്ത് സംസ്‌കരിച്ചിരുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ച സമിതി വീണ്ടും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉത്തർപ്രദേശിലെ പാപമു ഘട്ടിൽ മൂന്നാഴ്ചക്കിടെ നൂറിലധികം മൃതദേഹങ്ങൾ രണ്ടാമതും സംസ്‌കരിച്ചു. വെള്ളിയാഴ്ച മാത്രം 20ഓളം മൃതദേഹങ്ങൾ സംസ്‌കരിച്ചു. വ്യാഴാഴ്ച 22 എണ്ണവും. മൃതദേഹങ്ങൾ നദിയിലേക്ക് വീണ്ടും എത്താതിരിക്കാൻ പൗരസമിതിയുടെ മേൽനോട്ടത്തിലാണ് സംസ്‌കാരം നടത്തുന്നത്. മലിനീകരണം ഒഴിവാക്കുന്നതിനായി പുറത്തുവരുന്ന മൃതദേഹങ്ങളുടെ സംസ്‌കാരം മുനിസിപ്പൽ കോർപ്പറേഷൻ ഏറ്റെടുത്തു. സർക്കാരിന്റെ നിർദേശപ്രകാരം പ്രയാഗ്‌രാജ് മേയർ അഭിലാഷ ഗുപ്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 ദിവസമായി 100ലധികം മൃതദേഹങ്ങൾ വീണ്ടും സംസ്‌കരിച്ചുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |