കൊച്ചി: സീറോമലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വായ്പാ, സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ കോതമംഗലം കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കാനുള്ള തീരുമാനവും വിവാദത്തിൽ. അതിന് പിന്നാലെ ആദ്യവില്പനയിലെ ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തിയ അന്വേഷണറിപ്പോർട്ട് പുറത്തായി.
വിപണിവിലയിലും കുറച്ചാണ് സ്ഥലങ്ങൾ വിറ്റതെന്നും അതിരൂപതയ്ക്ക് വൻനഷ്ടം സംഭവിച്ചെന്നും കണ്ടെത്തി സഭാനേതൃത്വം നിയോഗിച്ച കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജിയുടെ റിപ്പോർട്ടാണ് രണ്ടുവർഷത്തിനുശേഷം പുറത്തുവന്നത്. സഭാസ്വത്തുക്കളുടെ കൈകാര്യക്കാരൻ എന്ന നിലയിൽ സ്ഥലവില്പനയിലും വാങ്ങലിലും അതിരൂപതയുടെ താത്പര്യങ്ങൾ കർദിനാൾ ജോർജ് ആലഞ്ചേരി സംരക്ഷിച്ചില്ലെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.
അതേസമയം ഇടപാടിൽ ഉൾപ്പെട്ടവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013 ഏപ്രിൽ മുതൽ 2018 മാർച്ചുവരെ നടന്ന 45 സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുടെ കൃത്യത ഉറപ്പാക്കാനുള്ള ഫോറൻസിക് ഓഡിറ്റ് നടത്തി ക്രമക്കേടുകൾ പരിശോധിക്കാനാണ് സഭാനേതൃത്വം കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയത്. 2019 മാർച്ച് 14നാണ് റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും ഇതിലെ മുഴുവൻ വിവരങ്ങളും പുറത്തുവന്നിരുന്നില്ല.
സഭയുടെ ഭീമമായ ബാങ്ക് വായ്പകൾ തീർക്കാനാണ് ആദ്യവില്പന നടത്തിയത്. എന്നാൽ, ലക്ഷ്യമിട്ട തുക ലഭിച്ചില്ല. വില്പന വിവാദമാകുകയും ചെയ്തു. ബാദ്ധ്യതകൾ വർദ്ധിച്ച സാഹചര്യത്തിലാണ് കോട്ടപ്പടിയിലെ സ്ഥലം വിൽക്കാൻ വത്തിക്കാൻ അനുമതി നൽകിയത്. ഇതിനെതിരെ രംഗത്തുള്ള ഒരുവിഭാഗം വൈദികരും വിശ്വാസികളുമാണ് ആദ്യത്തെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |