തിരുവനന്തപുരം: തീയും കാറ്റും മഴയും മണ്ണുമെല്ലാം കാമറകണ്ണിലൂടെ ആവാഹിച്ചെടുത്ത മലയാളത്തിന്റെ പ്രിയ സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവൻ നിത്യതയിൽ അലിഞ്ഞു. മക്കളായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ കണ്ണീരിനൊപ്പം അർപ്പിച്ച പൂവും നീരും ഏറ്റുവാങ്ങിയ ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2.59ന് തൈക്കാട് ശാന്തികവാടത്തിലെ വൈദ്യുതി ചിതയിൽ ശിവൻ എരിഞ്ഞടങ്ങി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ.
ഉച്ചയ്ക്ക് 12ന് പോങ്ങുംമൂട് 'ശിവൻസി"ൽ നിന്ന് മൃതദേഹം പ്രസ്ക്ലബിൽ പൊതുദർശനത്തിന് കൊണ്ടുപോകും മുമ്പ് അന്ത്യകർമങ്ങൾ നടത്തി. അച്ഛന്റെ അന്ത്യയാത്ര ഉൾക്കൊള്ളാനാവാതെ മകൾ സരിത രാജീവ് ഉദയഭാനു പൊട്ടിക്കരഞ്ഞു. മക്കളും പേരക്കുട്ടികളുമടക്കം മറ്റു ബന്ധുക്കളും പങ്കെടുത്തു.
വീട്ടിലും പ്രസ്ക്ളബിലുമായി സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, ജി.ആർ. അനിൽ, സജിചെറിയാൻ, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, കെ.എസ്. ശബരീനാഥൻ, പന്തളം സുധാകരൻ, ജോസഫ് വാഴക്കൻ, എം. വിജയകുമാർ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ, ഷാജി എൻ. കരുൺ, ഷാജി കൈലാസ്, നടി കാർത്തിക, ബീനാപോൾ, നിർമ്മാതാക്കളായ രഞ്ജിത്ത്, സുരേഷ് കുമാർ, മേനക സുരേഷ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയും റീത്ത് സമർപ്പിച്ചു. പ്രസ്‌ക്ലബിൽ പൊതുദർശനത്തിനുവച്ച അച്ഛന്റെ അവസാന ദൃശ്യങ്ങൾ മകൻ സന്തോഷ് ശിവൻ ഈറനണിഞ്ഞ മിഴികളോടെ മൊബൈൽ കാമറയിൽ പകർത്തി.
രണ്ടരയോടെ ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിൽ മക്കളായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജയ് ശിവൻ, മരുമകൻ രാജീവ് ഉദയഭാനു എന്നിവർ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. തുടർന്ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |