ചേർത്തല: വയലാറിലെ സമരഭൂമിയിൽ പൊരുതി നേടിയ ജീവനുമായി 75 വർഷത്തോളം രക്തസാക്ഷികളുടെ പ്രതിനിധിയായി ജീവിച്ച വയലാർ പഞ്ചായത്ത് 14 -ാം വാർഡ് കുറുന്തോടത്ത് വാസു (93) ഓർമ്മയായി. പ്രായാധിക്യം മൂലമുള്ള അവശതകളാൽ വീട്ടിൽ കഴിയുകയായിരുന്നു വാസു. വയലാർ സമരത്തിൽ നേരിട്ട് പങ്കെടുത്ത് പരിക്കേറ്റ അവസാനത്തെ സേനാനിയും ഇതോടെ വിടവാങ്ങി.
1946ൽ ആയിരുന്നു വയലാറിലെ വെടിവയ്പ്. വാസുവിന്റെ വലതു തുടയിലും തോളിന് താഴെയും വെടിയുണ്ടകൾ പാതിച്ചു.
വയലാർ കോയിക്കൽ ക്ഷേത്രത്തിന് സമീപത്തു വച്ചാണ് വെടിയേൽക്കുന്നത്. ചെറിയൊരു ബോധം വന്നപ്പോൾ ചുറ്റിനും നൂറുകണക്കിന് പേർ മരിച്ചു കിടക്കുന്നു. രക്തം വാർന്ന് കിടന്നപ്പോൾ അമ്മയെ കണ്ട് മരിക്കണമെന്ന് തോന്നി. ഏന്തിയും വലിഞ്ഞും വീട്ടിലേക്കുനീങ്ങി. അമ്മ അക്കാമ്മയുടെ പരിചരണത്തിൽ ജീവൻ തിരിച്ചുകിട്ടി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുറിവുകൾ പഴുത്തു. പട്ടാളക്കാർ തന്നെയാണ് വള്ളത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എല്ലാ വർഷവും ആ സമയമെത്തുമ്പോൾ മുറിവുകൾ പഴുക്കുമായിരുന്നു. ദിവസങ്ങളോളം ചികിത്സിച്ചാണ് മുറിവ് ഉണക്കുന്നത്. മകൻ സതീശന്റെ ചെറുപ്പകാലത്ത്, മുറിവിൽ പഴുപ്പ് കണ്ടതോടെ പിതാവിനെ ചേർത്തലയിലെ സി.പി. പിള്ളയെന്ന സർജനെ കാണിച്ചു. മുഴ പൊട്ടിച്ചപ്പോൾ പണ്ട് തറച്ച വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. സമീപകാലം വരെ അത് താൻ സൂക്ഷിച്ചിരുന്നതായി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |