ബീജീംഗ് : ചൈനയിലെ ആയോധനപരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു. ഹെനാൻ പ്രവശ്യയിലെ ഷേചെങ് മാർഷ്യൽ ആർട്ട്സിലാണ് വ്യാഴാഴ്ച രാവിലെ മൂന്നുമണിയോടെ അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്നാണ് വിവരം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റതായും ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും ഷേചെങ് കൗണ്ടി പ്രാദേശിക ഭരണ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ പരിശീലന കേന്ദ്രത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴിനും 16നും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചവരിൽ അധികവുമെന്നാണ് വിവരം. ആയോധന കല പരിശീലന കേന്ദ്രം പ്രവർത്തിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലായതിനാൽ അഗ്നിബാധയുണ്ടായപ്പോൾ കുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് സൂചന. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കെട്ടിടങ്ങളിലെ നിർമാണ രീതിയിലുള്ള അപാകതകൾ മൂലം ചൈനയിൽ തീപിടിത്തങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |