ആധുനിക കേരള ചരിത്രം മറന്നുപോയൊരു ക്ഷേത്രമാണ് പൗർണമിക്കാവ് എന്ന പഴയ പടകാളിയമ്മൻ കോവിൽ. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂർ ചാവടിനടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എ.ഡി 852ൽ വിഴിഞ്ഞം ആസ്ഥാനമായി ഭരിച്ചിരുന്ന ആയ് രാജവംശത്തിന്റെ കുലദേവതയാണ് ഇന്നത്തെ പൗർണമിക്കാവിലെ പഴയ പടകാളിയമ്മൻ ദേവി.
അന്നത്തെ കാലത്ത് കപ്പൽ നിർമ്മാണ കേന്ദ്രമായിരുന്ന വിഴിഞ്ഞം വലിയൊരു തുറമുഖമായിരുന്നു.
അറുപത്തിനാല് കലകൾ പഠിപ്പിച്ചിരുന്ന കാന്തള്ളൂർ സർവകലാശാലയിൽ പഠിക്കാനായി വിദേശ വിദ്യാർത്ഥികൾ വിഴിഞ്ഞം തുറമുഖം വഴിയാണ് വന്നിരുന്നത്. ബോട്ടുകളുടെയും ഉരുക്കളുടെയും നിർമ്മാണങ്ങൾ നടന്നിരുന്നതെല്ലാം വിഴിഞ്ഞത്തായിരുന്നു. പടകാളിയമ്മൻ കോവിലിൽ പൂജ നടത്തിയതിന് ശേഷം മാത്രമാണ് യാനങ്ങളുടെ നിർമ്മാണം തുടങ്ങിയിരുന്നതും പണി പൂർത്തിയായവ നീറ്റിലിറക്കിയിരുന്നതും. വിഴിഞ്ഞം തുറമുഖത്ത് വന്നിരുന്നവരും പോകുന്നവരും പടകാളിയമ്മൻ കോവിലിൽ പ്രാർത്ഥിച്ച് വഴിപാട് നടത്തിയാണ് യാത്ര ചെയ്തിരുന്നത്.
ആയ് രാജവംശത്തിന്റെ ഉയർച്ചക്കും സമൃദ്ധിക്കും കാരണം പടകാളിയമ്മൻ ദേവിയായിരുന്നു. സമ്പത്തും സൈന്യവും ശക്തമായ ആയ് രാജവംശത്തിലെ പ്രമുഖ ഭരണാധികാരിയായിരുന്ന കരുനന്തടക്കൻ പടകാളിയമ്മനെ ആരാധിച്ചാണ് ഭരണം നടത്തിയിരുന്നത്. കരുനന്തടക്കൻ വലിയൊരു ദേവീ ഉപാസകൻ കൂടിയായിരുന്നു. പടകാളിയമ്മൻ ദേവിക്ക് രണ്ടു ഭാവങ്ങളായിരുന്നു. യുദ്ധദേവത എന്നതോടൊപ്പം കലകളുടെ ദേവിയായും സങ്കൽപ്പിച്ചിരുന്നു. അങ്ങനെയാണ് കരിനന്തടുക്കൻ കാന്തള്ളൂർ സർവകലാശാല തുടങ്ങുന്നത്.
'ദക്ഷിണ നളന്ദ" എന്നറിയപ്പെടുന്ന തരത്തിൽ കാന്തള്ളൂർ ശാല വളർന്നത് പടകാളിയമ്മന്റെ അനുഗ്രഹത്താലായിരുന്നു. നിയമം, രാഷ്ട്രമീമാംസ, പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാരം, ധനുർവിദ്യ, സാംഖ്യം, വൈശേഷം തുടങ്ങിയവയോടൊപ്പം നാസ്തിക മതവും പഠിപ്പിച്ചിരുന്നു. കാന്തള്ളൂർ ശാലയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ വിദ്യാകാരിയും സകലകലാ സ്വരൂപിണിയുമായ പടകാളിയമ്മൻ ദേവിയെ ഭക്തിപൂർവം ഉപാസിച്ച് പൂജകൾ ചെയ്തതിനാൽ സിദ്ധന്മാരായി അറിയപ്പെട്ടു.
പൂഞ്ഞാർ കൊട്ടാരത്തിലെ കുലഗുരുവും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന മിത്രൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന പുനഃപ്രതിഷ്ഠയിലൂടെയാണ് പടകാളിയമ്മൻ കോവിൽ പൗർണമിക്കാവ് ആയി മാറിയത്. മാസത്തിൽ ഒരു ദിവസം മാത്രമേ പൗർണമിക്കാവിൽ നട തുറക്കൂ. രാവിലെ നാലര മണി മുതൽ രാത്രി പതിനൊന്നര വരെ നട തുറന്നിരിക്കും. അന്നേ ദിവസം പലപ്പോഴും നാഗരുകാവിൽ പല നിറത്തിലും വലിപ്പത്തിലുമുള്ള നിരവധി നാഗങ്ങൾ സ്വതന്ത്രരായി ഇഴയുന്നത് കണ്ടവരുണ്ട്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഭക്തർ തൊഴാനും പൊങ്കാലയിടാനും വരുന്നുണ്ട്. പുതിയ ക്ഷേത്രത്തിന്റെയും രാജഗോപുരത്തിന്റെയും പണി പുരോഗമിക്കുന്നു.
(ലേഖകന്റെ ഫോൺ: 9961584123)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |