രാക്കുയിലിൻ രാഗസദസിൽ" എന്ന പ്രിയദർശൻ സിനിമ എനിക്കൊട്ടും പ്രിയപ്പെട്ടതല്ല. പക്ഷേ, ആ സിനിമയിലെ രണ്ടു ഗാനങ്ങളെ ഞാൻ എന്റെ ഹൃദയത്തോടു ചേർത്താണ് എന്നും നിർത്തുന്നത്. ആദ്യത്തേത് തീർച്ചയായും 'എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ എത്ര നവരാത്രികളിൽ അമ്മേ"എന്നതു തന്നെ. എന്തുമാത്രം ഭാവനാ സുന്ദരമാണത്. വാക്കുകൾ അടുക്കടുക്കായി ഉയർത്തിയുയർത്തിക്കൊണ്ടു പോകുന്ന സുന്ദരസൗധം പോലെ തേജോമയം! രണ്ടാമത്തേത് 'പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ" എന്ന ഒരുപാട് ഫെമിനിസ്റ്റ് വിചാരണ നേരിട്ട വിഖ്യാതഗാനം തന്നെ!
വിമർശനമെന്തായാലും ആ ഗാനത്തിന്റെ രചനാസൗഭഗം ഒന്നു നോക്കൂ. മുല്ലമൊട്ടുകൾ പോലെ ഊർന്നൂന്ന് വീഴുകയാണ് വാക്കുകൾ. എന്തുമാത്രം ഇമേജുകൾ. അതെഴുതിയ എസ്. രമേശൻ നായർ എന്ന കവിയുമായി ആ പാട്ടുകേട്ട കാലത്തൊന്നും എനിക്ക് അടുപ്പമില്ല. പക്ഷേ, പിന്നീട് ചിരപരിചിതരായപ്പോൾ, എനിക്ക് വ്യക്തമായി പറയാൻ കഴിയും, അദ്ദേഹം ഒരു പുരുഷമേൽക്കോയ്മക്കാരനേയായിരുന്നില്ല എന്ന് ! മനു എന്ന് ഏക മകന് പേരിട്ടത് മനുസ്മൃതിയോടുള്ള ഇഷ്ടം കൊണ്ടുമല്ല, മനുഷ്യൻ എന്ന സുന്ദരപദത്തിൽനിന്നു തന്നെയാണ് !സ്നേഹവാനായ ആ നല്ല മനുഷ്യൻ, എസ്. രമേശൻ നായർ എന്ന ജ്യേഷ്ഠസഹോദരൻ വിട വാങ്ങിയിരിക്കുന്നു. ഇനി അദ്ദേഹമൊരുക്കുന്ന പൂക്കാലങ്ങളില്ല, മധുമാസങ്ങളുമില്ല.
രണ്ട്
തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് എസ്. രമേശൻ നായർ എന്ന കവിയും നാടകകൃത്തും മലയാളികളുടെ മനസിൽ ഏറെ അടയാളപ്പെടുത്തപ്പെട്ടത്. 'ചന്ദനം മണക്കുന്ന പൂന്തോട്ടം..." (അച്ചുവേട്ടന്റെ വീട്) 'ദേവസംഗീതം നീയല്ലേ..." (ഗുരു) 'ഒരു രാജമല്ലി..." (അനിയത്തിപ്രാവ്) 'ഒന്നാനാം കുന്നിന്മേൽ..." (മയിൽപ്പീലിക്കാവ്) 'അമ്പാടിപ്പയ്യുകൾ മേയും..." (ചന്ദ്രനുദിക്കുന്ന ദിക്കിൽ) തുടങ്ങിയ എല്ലാ ഗാനങ്ങളും ആ കാലഘട്ടത്തിലെ സൂപ്പർഹിറ്റുകളായി. 1975-ൽ ആകാശവാണി ഉദ്യോഗസ്ഥനായ അദ്ദേഹം 1997-ൽ 'ശതാഭിഷേകം" എന്ന വിവാദനാടകം രചിച്ച് അവിടം വിട്ടിറങ്ങിയതും ഈ കാലഘട്ടത്തിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചരിത്രം! ഏതാണ്ട് ആ കാലത്താണ് ഞാൻ അദ്ദേഹവുമായി കൂടുതലടുക്കുന്നത്. തിരുവനന്തപുരത്ത് ഒരിക്കൽ ആകാശവാണിയിൽ കഥ വായിക്കാൻ ചെന്നപ്പോൾ പരിചയപ്പെട്ട ശുഭ്രവസ്ത്രധാരിയുടെ നിഷ്കളങ്കമായ പുഞ്ചിരിയാണ് എന്നെ പെട്ടെന്ന് പിടിച്ചുനിർത്തിയത്. തീവ്രമായ സഹോദരബന്ധമായി അതു വളർന്നു. കഥകളെ സ്നേഹിക്കുന്ന, കഥകളെഴുതിയിരുന്ന രമച്ചേച്ചി എനിക്കും ജ്യേഷ്ഠസഹോദരിയായി. മനു അക്കാലങ്ങളിൽ സ്കൂൾ വിദ്യാർത്ഥിയാണ്. പക്ഷേ, അവനും ഞങ്ങളുടെ സാഹിത്യസിനിമാചർച്ചകളിലെ സജീവസാക്ഷിയായി... ആനുകാലികങ്ങളിൽ വന്നുകൊണ്ടിരുന്ന വിവിധ കവിതകളെക്കുറിച്ച് ഞാനും കഥകളെക്കുറിച്ച് രമേശേട്ടനും രമച്ചേച്ചിയും സ്നേഹസംവാദങ്ങളിലേർപ്പെട്ടു.
മലയാളവും സംസ്കൃതവുമെന്നപോലെ, തമിഴിലും എസ്. രമേശൻനായർ എന്ന കവി മല്ലികപ്പൂക്കൾ വിരിയിച്ചു. അദ്ദേഹത്തിന്റെ തിരുക്കുറൽ, ചിലപ്പതികാരം പരിഭാഷകളും പ്രശസ്തം. 2018-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ 'ഗുരുപൂർണിമ,നാരായണഗുരുദേവന്റെ ജീവിതം ആസ്പദിച്ചുള്ള മഹാകാവ്യമാണ്. ഇവയ്ക്കു പുറമേ നിരവധി കവിതാസമാഹാരങ്ങളും... ഈ പുസ്തകങ്ങളിൽ പലതും അദ്ദേഹം എനിക്ക് കയ്യൊപ്പിട്ടു സ്നേഹസമ്മാനമായിത്തന്നതും ദിവ്യമായ ഓർമ്മ.
മൂന്ന്
2003-ൽ ജീവൻ ടി.വിയുടെ പ്രഭാതപരിപാടിയായ 'പുലർകാലം" എന്റെ നേതൃത്വത്തിലുള്ള പനോരമ മീഡിയ ഏറ്റെടുത്തപ്പോൾ അതിന്റെ ശീർഷക ഗാനം രമേശേട്ടനാണ് എഴുതിയത്. ചലച്ചിത്രങ്ങളിൽ നല്ല തിരക്കുള്ള കാലമായിരുന്നു അദ്ദേഹത്തിനത്. എങ്കിലും പണ്ഡിറ്റ് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി ടച്ചുള്ള കമ്പോസിംഗിൽ വെറും അഞ്ചുമിനിറ്റ് കൊണ്ട് പുലരിത്തുടിപ്പുള്ള വരികളെഴുതി അദ്ദേഹം ഞങ്ങളെ വിസ്മയിപ്പിച്ചു. സുജാത അത് മനോഹരമായി പാടി. മിക്സിംഗ് തീരുന്നതുവരെ മണിക്കൂറുകളോളം അദ്ദേഹം സ്റ്റുഡിയോയിൽ ഞങ്ങളോടൊപ്പമിരുന്നു. 'വളപ്പൊട്ടുകൾ" എന്ന ഒരു ടെലിവിഷൻ നൊസ്റ്റാൾജിക് സീരീസിനുവേണ്ടിക്കൂടി അദ്ദേഹം എനിക്കായെഴുതി. അപ്പോഴേക്കും മകൻ മനു സംഗീതസംവിധാനരംഗത്തേക്കു വന്നു കഴിഞ്ഞിരുന്നു. മനു രമേശനാണ് വളപ്പൊട്ടുകൾക്ക് മധുരസംഗീതമൊരുക്കിയത്. പലവിധ കാരണങ്ങളാൽ ആ പ്രോഗ്രാം നടക്കാതെ പോയതിൽ അവസാനകാലം വരേയും ഖിന്നനായിരുന്നു അദ്ദേഹം. എസ്. രമേശൻ നായരെ എത്രയോ നേരത്തേ ഗുരുവായൂരപ്പനിലേക്ക് വിലയിപ്പിച്ച എത്രയെത്ര കൃഷ്ണഭക്തിഗാനങ്ങൾ! ഏതാണ്ട് ഇരുനൂറോളം ആൽബങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെന്നാണ് കണക്ക്. രാധതൻ പ്രേമത്തോടാണോ, ചന്ദന ചർച്ചിത നീലകളേബര, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ, ഗുരുവായൂരപ്പന്റെ പവിഴാധരം, ഗുരുവായൂരൊരു മഥുര, കായാമ്പൂക്കളോടിടയും, ഒരു പിടി അവിലുമായ്... എല്ലാം മനസിലിങ്ങനെ നിറഞ്ഞു നിൽക്കുന്നു! കൃഷ്ണഭക്തിഗാനങ്ങളോടൊപ്പം തന്നെ, വിഘ്നേശ്വരസ്തുതികളും അയ്യപ്പഗാനങ്ങളും നിരവധി.
നാല്
ഞാനെഴുതിയ മുപ്പതോളം പുസ്തകങ്ങളിൽ, ഒരെണ്ണം മാത്രമേ ബാലസാഹിത്യകൃതിയുള്ളൂ: അച്ചച്ചമ്മ. അതെഴുതാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നത് രമേശേട്ടനായിരുന്നു. ബാലസാഹിത്യം എനിക്കു വഴങ്ങില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി നടന്ന എന്നെ 2009-ൽ രമേശേട്ടൻ സ്നേഹപാശത്താൽ വരിഞ്ഞുകെട്ടി. തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് അദ്ദേഹം കൂടുമാറിയ കാലമായിരുന്നു. താൻ ചെയർമാനായ ബാലസാഹിതിപ്രകാശൻ എന്ന പ്രസാധക സംരംഭത്തിന്റെ മൂന്നാമത്തെ പുസ്തകപ്പെട്ടിക്കുവേണ്ടി ഒരു കൃതി എഴുതിയേ മതിയാവൂ എന്നു ശഠിച്ച് ദിവസവും അദ്ദേഹം വിളിച്ചോർമ്മിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞാൻ എന്റെ മകളുടെ കാഴ്ചപ്പാടിൽ എന്റെ അച്ചമ്മയെ അവതരിപ്പിക്കുന്ന വിധം ആത്മാശംമുള്ള ആ കൃതി എഴുതി - അച്ചച്ചമ്മ. സി. രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, നെടുമുടി വേണു തുടങ്ങിയവരുടെ കൃതികൾക്കൊപ്പം അച്ചച്ചമ്മയും പുസ്തകപ്പെട്ടിയിലുൾപ്പെടുത്തി അദ്ദേഹം അത് ശ്രദ്ധേയമാക്കി. ഇനി അതുപോലെ നിർബന്ധിച്ച് കഥകളെഴുതിക്കാനും പുസ്തകമൊരുക്കിത്തരുവാനും ഹൃദയം കൊണ്ട് സംവദിക്കാനും സ്നേഹസമ്പന്നനായ ആ ജ്യേഷ്ഠനും കവിയും പ്രസാധകനും ഈ മണ്ണിലില്ല, പക്ഷേ, രമേശേട്ടൻ എന്ന ശുഭ്രതേജസ് എന്റെ മനസിലെന്നുമുണ്ടാവും.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |