ജനീവ: വാക്സിനേഷനിൽ ആഗോള തലത്തിലുള്ള അസമത്വത്തെ അപലപിച്ചും വാക്സിൻ നൽകണമെന്ന് അഭ്യർത്ഥിച്ചും ലോകാരോഗ്യ സംഘടന രംഗത്ത്. സമ്പന്ന രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കുകയും വലിയ അപകടസാദ്ധ്യതയില്ലാത്ത ചെറുപ്പക്കാർക്കു പ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്യുകയാണ്. എന്നാൽ, ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ കിട്ടാനേയില്ല.
ഡെൽറ്റ ലോകമാകെ വ്യാപിക്കുന്നതിനാൽ ആഫ്രിക്കയിൽ രോഗബാധയിലും മരണത്തിലും കഴിഞ്ഞയാഴ്ചത്തേക്കാൾ 40% വർദ്ധനയുണ്ടായി. അപകടകരമായ സ്ഥിതിയാണിത്. ആഗോള സമൂഹം എന്ന നിലയിൽ ലോകം പരാജയപ്പെടുകയാണ് - ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്സിൻ പങ്കിടാൻ പലർക്കും വിമുഖതയുണ്ട്. എച്ച്.ഐവി / എയ്ഡ്സ് പ്രതിസന്ധിയുടെ കാലത്ത്, ആഫ്രിക്കൻ രാജ്യങ്ങൾക്കു സങ്കീർണമായ ചികിത്സകൾക്ക് സാധിക്കില്ലെന്ന് ചിലർ വാദിച്ചിരുന്നതിന് തുല്യമായ സന്ദർഭമാണിത്. ആ മനോഭാവം പഴയകാലത്തേത് മാത്രമായിരിക്കണം. ഇപ്പോഴുള്ളത് വിതരണ പ്രശ്നമാണ്. ഞങ്ങൾക്ക് വാക്സിൻ നൽകുക - എത്യോപ്യക്കാരനായ ടെഡ്രോസ് അഭ്യർത്ഥിച്ചു
@ വാക്സിനേഷനിൽ വികസ്വര രാജ്യങ്ങൾ മുന്നിൽ
കോളറ മുതൽ പോളിയോ വരെയുള്ള പകർച്ചവ്യാധികൾക്കെതിരെ വ്യാപകമായ പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിൽ പല വികസ്വര രാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളേക്കാൾ മികച്ചതാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിർന്ന എമർജൻസി വിദഗ്ദ്ധൻ മൈക്ക് റയാൻ പറഞ്ഞു. ഡബ്ല്യു.എച്ച്.ഒയും ഗാവി വാക്സിൻ സഖ്യവും സംയുക്തമായി നടത്തുന്ന കൊവാക്സ് പദ്ധതിയിലൂടെ ഫെബ്രുവരി മുതൽ 132 രാജ്യങ്ങളിൽ 90 ദശലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതേസമം, ഇന്ത്യ വാക്സിൻ കയറ്റുമതി നിറുത്തിയത് പല രാജ്യങ്ങളെയും ബാധിച്ചെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |