കാഞ്ഞങ്ങാട്: കൊവിഡ് മഹാമാരി ആഘോഷങ്ങളെ ഇല്ലാതാക്കിയപ്പോൾ ജീവിതത്തിന്റെ നിറംകെട്ടവരിൽ പൂക്കച്ചവടക്കാരും.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വല്ലപ്പോഴുമെത്തുന്ന പൂക്കൾ ആരും വാങ്ങാനില്ലാതെ ജീവിതം തള്ളിനീക്കാനുള്ള ഏകവരുമാനവും നഷ്ടപ്പെട്ടവരാണ് മിക്ക കച്ചവടക്കാരും.വർഷങ്ങളായി പൂക്കൾ വില്പന നടത്തുന്നവരാണ് കൂട്ടത്തിൽ ഏറെയും.
കല്യാണചടങ്ങുകൾക്ക് ചൂടാൻ മൈസൂരിൽ നിന്നും എത്തുന്ന സൂചിമുല്ല കാഞ്ഞങ്ങാട് അടക്കമുള്ള നഗരങ്ങളിൽ എത്തുന്നില്ല. വിവാഹ ചടങ്ങുകളുടെ പൊലിമ കുറച്ചത് ഇവർക്ക് ഇരുട്ടടിയായി. കൊവിഡ് ഭീഷണിയുയർത്തിതുടങ്ങിയ കഴിഞ്ഞ വർഷം കുറച്ചൊക്കെ കച്ചവടം നടന്നിരുന്നു. ഈ വർഷം കച്ചവടമേയില്ലെന്നാണ് പൂക്കച്ചവടക്കാർ പറയുന്നത്.
ചെറുകിട കച്ചവടക്കാരെയാണ് ഇത് സാരമായി ബാധിച്ചിട്ടുള്ളത്. മൈസൂരിൽ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് അട്ടിമുല്ല എത്തുന്നത്. പൂവ് കിട്ടിയാലും ആവശ്യക്കാർ കുറവാണെന്ന് 22 വർഷമായി കാഞ്ഞങ്ങാട് നഗരത്തിൽ പൂവില്പന നടത്തുന്ന നെല്ലിക്കാട്ടെ വേണുഗോപാലൻ പറഞ്ഞു.ജില്ലയിൽ പൂ കൃഷി ചെയ്യുന്നവർക്കും ഇത് പഞ്ഞകാലമാണ്. ഉദ്പാദിപ്പിച്ച പൂക്കൾ അറുക്കാതെ ഉപേക്ഷിച്ച മട്ടാണ് മിക്ക കർഷകരും. പ്രധാന വരുമാന മാർഗം എന്ന നിലയ്ക്കാണ് വായ്പകൾ എടുത്ത് പലരും മുല്ലപ്പൂ കൃഷിയിലേക്ക് ഇറങ്ങിയത്.
തോവാളയിൽ നിന്നും കുടകിൽ നിന്നുമാണ് കാഞ്ഞങ്ങാട്ട് ബസ് മാർഗമാണ് ഇപ്പോൾ കാഞ്ഞങ്ങാടേക്ക് പൂക്കൾ എത്തുന്നത്. ജമന്തി മാത്രമാണ് ഇങ്ങനെ എത്തുന്നത്. വൈകിട്ടുവരെ കട തുറന്നിരുന്നാൽ നൂറു രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്ന് വേണുഗോപാലൻ പറഞ്ഞു.നേരത്തെ വെസ്റ്റ് കോസ്റ്റ് എക്സ് പ്രസിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ജില്ലയിലെ നഗരങ്ങളിൽ പൂക്കൾ എത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |