കാസർകോട്: വാട്സ് ആപ്പിൽ അപരിചിതരുടെ വീഡിയോ കോളുകൾ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകൾ പെരുകുന്നു. അപരിചിതമായ നമ്പറിൽ നിന്ന് വരുന്ന വീഡിയോ കോൾ എടുത്താൽ മറുതലക്കൽ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്.
വീഡിയോ കോളിൽ ഒരു ഭാഗത്ത് ഫോൺ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാൽ കോൾ റെക്കോർഡ് ചെയ്യുന്നവർ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം. നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോൾ ചെയ്തുവെന്ന തരത്തിൽ റെക്കോർഡ് ചെയ്ത വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഇരയ്ക്ക് അയച്ചു കൊടുക്കും. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഇവ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നാണ് ഭീഷണി.സാമൂഹിക മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇതോടൊപ്പമുണ്ടാകും.
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചും ഇങ്ങനെ കെണിയിൽ വീഴ്ത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചാറ്റ് ചെയ്ത് പ്രദേശത്തെ ഏതെങ്കിലും സംശയം ചോദിക്കാനെന്ന പേരിലോ മറ്റോ തന്ത്രത്തിലൂടെ ഇരയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം വാട്ട്സ് ആപ്പിലൂടെ വിഡീയോ കാൾ ചെയ്ത് കുടുക്കുന്നതാണ് ഈ രീതി. ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ നാണക്കേട് മൂലം പലരും അവർ ആവശ്യപ്പെടുന്ന തുക നൽകി ഒഴിവാക്കുകയാണ് ചെയ്യുന്നത്.
2000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തിൽ ഇവർ കൈക്കലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു തവണ പണം കൊടുത്തവരെ വീണ്ടും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. മാനം ഭയന്ന് പലരും പൊലീസിൽ പരാതി നൽകാൻ ഭയക്കുന്നത് തട്ടിപ്പുകാർക്ക് വിലസാൻ അവസമാകുന്നു. പണം നൽകാത്തതിനാൽ ഇരയുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് ദൃശ്യങ്ങൾ അയച്ചു കൊടുത്ത കേസുകളും ഉണ്ടായിട്ടുണ്ട്. കാസർകോട്ട് നിന്ന് ഇത്തരം പല പരാതികളും ലഭിച്ചതായി സൈബർ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
കാളുകൾ ഉത്തരേന്ത്യയിൽ നിന്ന്
അറിയാതെ സംഭവിക്കുന്ന കാര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴയുമ്പോൾ ഭീഷണികൾക്ക് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.ചില സംഘങ്ങൾ സ്ത്രീകളെ ഉന്നമിടുന്നതായും പരാതിയുണ്ട്. സ്ത്രീയാണ് ഫോൺ എടുക്കുന്നതെങ്കിൽ പുരുഷന്റെ ദൃശ്യമാണ് മറുതലക്കൽ കാണിക്കുക. കോൾ ചെയ്തവർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാറുണ്ടെന്ന് ഇരയായവർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കോളുകൾ വരുന്നത്. കൊവിഡ് കാലത്താണ് ഇത്തരം കോളുകൾ വ്യാപകമായത്. പൊലീസും പലതവണ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപരിചിത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോൾ എടുക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |