കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിനെതിരായി യു .ഡി .എഫ് നൽകിയ പ്രമേയം 18 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സി .പി. എമ്മിന് അഗ്നിപരീക്ഷയാകും. യു .ഡി .എഫിലെ ഏഴ് അംഗങ്ങൾ ഒപ്പിട്ടു നൽകിയ പ്രമേയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ വോട്ടിനിട്ടാൽ ബി .ജെ. പിയുടെ രണ്ട് അംഗങ്ങളുടെ നിലപാട് നിർണായകമാകും.
ആകെയുള്ള 17 അംഗങ്ങളിൽ ഇടതുമുന്നണിക്ക് എട്ടും യു .ഡി .എഫിന് ഏഴും ബി .ജെ .പിക്ക് രണ്ടും അംഗങ്ങളാണ് കാസർകോട് ജില്ലാ പഞ്ചായത്തിലുള്ളത്. ബി .ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് എൽ .ഡി .എഫ് ഭരണത്തിൽ എത്തിയത്. ജില്ലാ ആശുപത്രി നിയമനത്തിനെതിരെ ബി .ജെ .പിയും രംഗത്തുവന്നിരുന്നുവെന്നതാണ് എൽ.ഡി.എഫിന് തലവേദനയാകുന്നത്.പ്രമേയം പാസായാൽ നിയമനം റദ്ദ് ചെയ്യേണ്ടിവരുന്ന സാഹചര്യം ഉരുത്തിരിയും. പ്രമേയം പാസായിട്ടും നിയമനം റദ്ദ് ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് യു .ഡി. എഫിന്റെ നിലപാട്.
ഇരട്ട കൊലപാതക കേസിലെ ഒന്നുമുതൽ മൂന്നു വരെ പ്രതികളായവരുടെ ഭാര്യമാർക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ചെയർമാനായ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിയമനം നൽകിയത്. കമ്മറ്റിയുടെ കൺവീനർ ജില്ലാ ആശുപത്രി സൂപ്രണ്ടാണ്. പൊതുഖജനാവിൽ നിന്ന് പ്രതിദിനം 420 രൂപ വേതനനിരക്കിൽ ശുചീകരണ വിഭാഗത്തിലാണ് ഇവർക്ക് നിയമനം നൽകിയത്. ഒന്നാം പ്രതിയുടെ ഭാര്യക്ക് ഇന്റർവ്യൂവിൽ 78 മാർക്കോടെ ഒന്നാം റാങ്കാണ് നൽകിയത്. നിയമനം റദ്ദാക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകിയത്.
എല്ലാ നിയമനവും കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നൽകിയതിനെയാണ് യു .ഡി.എഫ് എതിർക്കുന്നത്. പൊതുവിഷയം എന്നനിലയിൽ പ്രമേയത്തെ അനുകൂലിച്ചു ബി .ജെ .പി വോട്ട് ചെയ്താൽ യു .ഡി. എഫ് സ്വീകരിക്കും.
ജോമോൻ ജോസ് ( കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ്, ജില്ലാ പഞ്ചായത്ത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |