മുംബയ്: കള്ളപ്പണക്കേസിൽ എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്‌മുഖിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും. ഇന്നലെ 11ന് ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അനിൽ ഹാജരായില്ല. കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് അനിൽ കത്തുനൽകിയിരുന്നു. തുടർന്നാണ് അടുത്തയാഴ്ച ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചത്.
കള്ളപ്പണ നിരോധന നിയമപ്രകാരം അനിലിന്റെ പി.എ. കുന്ദൻ ഷിൻഡേ, പേഴ്സണൽ സെക്രട്ടറി സഞ്ജീവ് പാലന്ദേ എന്നിവരെ ഇ.ഡി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
അനധികൃത പണമിടപാട് കേസിൽ വെള്ളിയാഴ്ച രാവിലെ ദേശ്‌മുഖിന്റെ നാഗ്പൂരിൽ വസതിയിലും മുംബയിലെ മറ്റ് രണ്ടു വസതികളിലും ഇ.ഡി നടത്തിയ റെയ്ഡിൽ മുംബയിലെ 10 ബാറുടമകൾ നാലു കോടി രൂപ നൽകിയതിന്റെ രേഖകൾ കണ്ടെടുത്തെന്നാണ് വിവരം. ഷിൻഡെയുടെയും പാലന്ദേയുടെയും വസതികളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും സൗത്ത് മുംബയിലെ ഇ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |