ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് ചികിത്സ കിട്ടാതെ മദ്ധ്യവയസ്‌ക മരിച്ചു. വന്ദനമിശ്ര (50) ആണ് മരിച്ചത്.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വന്ദനയെ വാഹനത്തിൽ കയറ്റി കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ, രാഷ്ട്രപതിയുടെ യാത്ര നിശ്ചയിച്ചിരുന്നതിനാൽ വഴിമദ്ധ്യേ പൊലീസ് ഇവരെ തടഞ്ഞു. ഗതാഗതതടസം മറികടന്ന് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വന്ദനമിശ്ര മരിച്ചിരുന്നു.
സംഭവത്തിൽ യു.പി പൊലീസ് ഖേദം പ്രകടിപ്പിച്ചു. 'ഇത് വലിയൊരു പാഠമാണ്. ഇനി ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന്' കാൺപൂർ പൊലീസ് കമ്മീഷണർ അറിയിച്ചു. കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിറുത്തുന്ന രീതിയിലുളളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് പ്രതിജ്ഞ ചെയ്യുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാംനാഥ് കോവിന്ദ് യു.പിയിലെത്തിയത്. തന്റെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ രാഷ്ട്രപതി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. അദ്ദേഹം പൊലീസ് കമ്മിഷണറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. തന്റെ അനുശോചനം കുടുംബത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഒരു സബ് ഇൻസ്‌പെക്ടറിനെയും മൂന്ന് കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |