പാലക്കാട്: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർ മാറ്റണമെന്ന സർക്കാർ അന്ത്യശാസനത്തിനു പിന്നാലെ കാർഡ് മാറ്റാൻ അപേക്ഷകരുടെ തിരക്ക്. ജില്ലയിൽ ഇതുവരെ 2194 പേർ കാർഡുകൾ മടക്കി നൽകി. കൂടുതലാളുകൾ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊതുവിതരണ വകുപ്പിന് അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. കൊവിഡിന്റെ സഹാചര്യത്തിൽ കാർഡ് നേരിട്ട് എത്തിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് അപേക്ഷ ഇമെയിൽ വഴിയും നൽകാം.
പിഴയോ ശിക്ഷയോ ഇല്ലാതെ കാർഡുകൾ മാറ്റുന്നതിനുള്ള അവസരം ഈ മാസം ഒന്നു മുതലാണു നിലവിൽ വന്നത്. 30 വരെയാണു സമയം അനുവദിച്ചത്. അല്ലെങ്കിൽ കടുത്ത പിഴ ഈടാക്കാനാണു സർക്കാർ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മുൻഗണന പട്ടികയിലെ അനർഹർ സ്വയം ഒഴിവാകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പലരും അതു മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
മുൻഗണന പട്ടികയിലുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും കണ്ടെത്താൻ കഴിയാതിരുന്നവരാണു കടുത്ത നടപടി ഭയന്ന് ഇപ്പോൾ സ്വയം അപേക്ഷ നൽകുന്നത്. മുൻഗണന പട്ടികയിൽ നിന്ന് ആളുകൾ ഒഴിവാകുന്നതിന് അനുസരിച്ച് പട്ടികയ്ക്കു പുറത്തുള്ള അർഹരായവർ ഇതിലുൾപ്പെടും. പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയവരിൽ നിന്ന്, പരിശോധന നടത്തി അർഹരാണെന്ന് കണ്ടെത്തിയവരെയാണ് ഉൾപ്പെടുത്തുക.
വലിയ വിലകൊടുക്കേണ്ടിവരും
അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യധാന്യത്തിനും സർക്കാർ നിരക്കിലുള്ള തുക ഈടാക്കാനാണു പൊതുവിതരണ വകുപ്പിന്റെ തീരുമാനം. ഏതു ദിവസം മുതലാണു ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതെന്നു കണ്ടെത്തി അതതു മുൻഗണന വിഭാഗത്തിൽ എത്ര കിലോ ഭക്ഷ്യ ധാന്യമാണു ലഭിക്കുന്നതെന്നു കണക്കാക്കിയാണു പിഴ തുക കണക്കാക്കുക. ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാകും പിഴ ഈടാക്കുക. ഗോതമ്പിന് 20 രൂപയും പഞ്ചസാരയ്ക്കു കിലോയ്ക്ക് 2025 രൂപയും ഈടാക്കും.
മുൻഗണനാ വിഭാഗത്തിന് ആളനുസരിച്ച് മുൻഗണനാ വിഭാഗത്തിൽ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ കിലോഗ്രാമിന് 2 രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഇതനുസരിച്ച് പിഴ തുക കണക്കാക്കും. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴയും വർദ്ധിക്കും. പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിച്ച് റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
കാർഡ് മാറ്റിയില്ലെങ്കിൽ 23000 രൂപ
എ.എ.വൈ കാർഡുടമകൾക്ക് മാസം 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമാണ്. അരി കിലോയ്ക്ക് 64 രൂപ നിരക്കിൽ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് ഏകദേശം 23,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഗോതമ്പിനും പഞ്ചസാരയ്ക്കും വേറെ. നാലു ചക്ര വാഹനങ്ങളുള്ളവരോ 1000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടുകളോ ഒരേക്കർ സ്ഥലമോ സ്വന്തമായി ഉള്ളവരെയാണ് അനർഹരായി കണക്കാക്കുന്നത്.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡ് കൈവശം വച്ചിട്ടുണ്ടെങ്കിൽ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യും. കാർഡ് ഉടമയോ, കാർഡിലെ അംഗങ്ങളിൽ ആരെങ്കിലുമോ മരണപ്പെട്ടിട്ടുണ്ടെങ്കിലും ആ വിവരവും 30നകം താലൂക്ക് സപ്ലൈ ഓഫീസിൽ നൽകണം.
ഈ മാസം 30ന് ശേഷം സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വീടുകളിൽ പരിശോധന നടത്തും. അനർഹരെന്ന് കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. നിലവിൽ മടക്കി നൽകിയ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി നൽകും. മുൻഗണനാ കാർഡുകൾ അനർഹമായി കൈവശംവച്ചത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം സിവിൽ സപ്ലൈസ് കോർറേഷന് കൈമാറാം.
യു.മോളി, ജില്ലാ സപ്ലൈ ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |