അഗളി: ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകേണ്ട അവസ്ഥ വരാത്ത രീതിയിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലം മാറ്റിയെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. സ്‌പെഷ്യാലിറ്റി സേവനങ്ങൾ, പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തും. കോട്ടത്തറ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കും. കൊവിഡ് ചികിത്സയ്ക്ക് പുറമെ ഭാവിയിൽ ഇതര രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് പ്രയോജനപ്രദമാകും. കൊവിഡ് പരിശോധന ശാസ്ത്രീയമാക്കുന്നതിന് അടിയന്തരമായി സി.ബി നാറ്റ് മെഷീൻ നൽകും. കൂടാതെ, മൊബൈൽ ആർ.ടി.പി.സി.ആർ. ലാബ് ആഴ്ചയിൽ ഒരു ദിവസം അട്ടപ്പാടിയിൽ സജ്ജമാക്കും. ഇത്തരത്തിൽ മേഖലയിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാർക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്‌സിൻ ഉറപ്പാക്കും. ആദിവാസി വിഭാഗത്തിലെ 45 വയസിന് മുകളിലുള്ള 82 ശതമാനത്തോളം പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പൊതുജനാരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾ ശക്തമാക്കും. ശിശുമരണ നിരക്കിലെ കുറവ് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മറ്റുവകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടത്തറ ട്രൈബൽ ആശുപത്രി, പുതൂർ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദർശിച്ച മന്ത്രി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി, പഞ്ചായത്ത് പ്രസിഡന്റുമാരായ രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.റീത്ത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |