മുടപുരം: ലോക്ക് ഡൗൺ മൂലം മാസങ്ങളായി ജോലി ചെയ്യാൻ കഴിയാത്തതിനാൽ പാവപ്പെട്ട കയർത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലായി.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിലാളികൾക്ക് ഏപ്രിൽ അവസാനത്തോടെ സഹകരണ സംഘങ്ങളിൽ പണിക്ക് വരാൻ കഴിയാതെയായി. യന്ത്രവത്കൃത റാട്ടിലും പരമ്പരാഗത റാട്ടുകളിലുമാണ് ഇവർ ജോലി ചെയ്യുന്നത്. കയർ സംഘങ്ങൾ ഏതാണ്ട് പൂർണമായും അടഞ്ഞുകിടക്കുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്ന കയർ സംഘമാണ് പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘം. 220 ൽ കൂടുതൽ തൊഴിലാളികൾ അവിടെ പണിയെടുക്കുന്നു. ഒരു മാസം ശരാശരി 20 ൽ കൂടുതൽ ദിവസം പണി നൽകുന്നുണ്ട്. അങ്ങനെ വരുമ്പോൾ എല്ലാദിവസവും ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക് ശരാശരി 7000 രൂപ കൂലി ലഭിക്കും. ഇപ്പോൾ ഈ കൂലി ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ പട്ടിണിയിലായത്.
ഈ സംഘത്തിൽ ഉത്പാദിപ്പിച്ച കയർ, കയർഫെഡിന് നൽകിയ കണക്കിൽ 8 ലക്ഷത്തിൽപരം രൂപ ലഭിക്കാനുണ്ട്. ഇതിനുപുറമെ പണി നടക്കാതിരുന്നതിനാൽ വെറുതെ കിടന്ന അഴുകൽ തൊണ്ടിന്റെയും പച്ചത്തൊണ്ടിന്റെയും ചകിരി നശിച്ച് 50,000 രൂപയുടെ നഷ്ടവും സംഘത്തിനുണ്ടായി. അതിനാൽ സംഘം സാമ്പത്തിക കടക്കെണിയിലായതിനാൽ സംഘത്തിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും കഴിയുന്നില്ല. തൊഴിലാളികൾക്ക് മുൻകൂർ കൂലി കൊടുക്കാനും സാമ്പത്തിക ആനുകൂല്യം നൽകാനും നിവൃത്തിയില്ലെന്ന് സംഘം അധികൃതർ പറഞ്ഞു.
മറ്റു കയർ സംഘങ്ങളുടെയും അവസ്ഥ ഇതുതന്നെ. അതിനാൽ ലോക്ക്ഡൗൺ മൂലം പണിയെടുക്കാൻ കഴിയാതെ പട്ടിണിയിലായ കയർത്തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ജില്ലയിൽ - 45 ഓളം കയർ സംഘങ്ങൾ
ജില്ലയിൽ പണിയെടുക്കുന്നത് - 3500 ഓളം കയർത്തൊഴിലാളികൾ
കൂലി - സർക്കാർ വിഹിതവും ചേർത്ത് ഒരു ദിവസം 350 രൂപ
ലോക്ക് ഡൗണിൽ അടഞ്ഞു കിടന്നതിനാൽ ചകിരി നശിച്ചു
കയർസംഘങ്ങൾ സാമ്പത്തിക നഷ്ടത്തിൽ
ഏറെയും വനിതകൾ
വനിതകളാണ് കയർ പിരി മേഖലയിൽ പണിയെടുക്കുന്നവരിൽ ഏറെയും. കയർ പിരിക്കാനായി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ വന്നതോടെ ബിരുദധാരികളായ വനിതകൾ വരെ ഈ രംഗത്ത് എത്തിയെങ്കിലും പണിയില്ലാത്തതിനാൽ അവരും ആശങ്കയിലായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |