ചാത്തന്നൂർ: നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച യുവതിയും ഭർതൃസഹോദരീ പുത്രിയും ഇത്തിരക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ മാതാവ് രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് മരിച്ച ആര്യയും (23), ഗ്രീഷ്മയും (21). ആര്യയുടെ മരണത്തോടെ നവജാതശിശുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ സുപ്രധാന സാക്ഷികളിലൊരാളെ നഷ്ടമായതായി ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ പറഞ്ഞു. ആര്യയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് രേഷ്മ ഫേസ്ബുക്കിൽ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്. കോടതി റിമാൻഡ് ചെയ്ത രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ വാങ്ങാൻ കഴിയാത്തതിനാലാണ് ആര്യയെ വിവരശേഖരണത്തിന് വിളിപ്പിച്ചത്. ഗ്രീഷ്മയുടെ സുഹൃത്ത് പരവൂർ സ്വദേശിയായ അമലിനെ ഷാഡോ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് സംഭവങ്ങളുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. ആര്യയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ മേവനക്കോണത്തെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗ്രീഷ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിദേശത്തുള്ള പിതാവ് രാധാകൃഷ്ണൻ നായർ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.
''
ഫേസ് ബുക്ക് കാമുകനെ കണ്ടെത്താനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ സൈബർ വിഭാഗം തുടരുകയാണ്.
വൈ. നിസാമുദ്ദീൻ
എ.സി.പി, ചാത്തന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |