SignIn
Kerala Kaumudi Online
Saturday, 20 April 2024 1.28 PM IST

കർഷകരെ കൈവിട്ടില്ല , മഴയെത്തി മടിയില്ലാതെ

agri

കോഴിക്കോട്: നാലു ദിവസം കാത്തിരുന്നാലും കർഷകർക്ക് ആശ്വാസമായി തിരുവാതിര ഞാറ്റുവേലയിൽ മഴ മുറിയാതെ എത്തി. ഞാറ്റുവേലയിൽ തിരിമുറിയാതെ മഴയെന്ന പഴമൊഴി പതിരാകുമോയെന്ന കാഴ്ചയായിരുന്നു ദിവസങ്ങളോളം മാനത്ത്. മഴ പൂർണമായും വിട്ടുപോയതുപോലെ. ചില പ്രദേശങ്ങളിൽ പേരിന് പെയ്തു. പല ദിവസങ്ങളിലും മേഘങ്ങൾ ഇരുണ്ടുവന്നെങ്കിലും ചാറി തെളിയുന്ന അവസ്ഥ. പകൽ നേരത്തെ കടുത്ത വെയിലിൽ കർഷകന്റെ മനസ് ശരിക്കും പൊള്ളുകയായിരുന്നു. മഴ ദു‌‌ർബലമായാൽ കൃഷിയെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു.

ജൂൺ 22 മുതൽ ജൂലായ് 7 വരെയാണ് ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല.

29 ശതമാനം മഴ കുറഞ്ഞു

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ പ്രകാരം ജൂൺ 1 മുതൽ 26 വരെ കാലവർഷത്തിൽ 29 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 549.9 എം.എം മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ 388.5 എം.എം മഴയാണ് കേരളത്തിൽ ലഭിച്ചത്. കോഴിക്കോട് 505.6 എം.എം മഴയാണ് പെയ്തത്. 32 ശതമാനത്തിന്റെ കുറവ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മറ്റു ജില്ലകളിലും കുറഞ്ഞ മഴയാണ് ലഭിച്ചത്. ഇടുക്കി, കോട്ടയം പത്തനം തിട്ട എന്നിവിടങ്ങളിൽ മാത്രമാണ് ശരാശരി മഴ ഉണ്ടായത്. യഥാക്രമം -17, -4,-16 ശതമാനം. കോഴിക്കോട് ജില്ലയിൽ ജൂൺ 21 ന് 10.4 എം.എം മഴയും , 22 ന് 1.4 എം.എമ്മും ഇന്നലെ രാവിലെ 8.30 വരെ 9.6 മഴയുമാണ് ലഭിച്ചത്. 23, 24, 25 തീയതികളിൽ തീരെ മഴ പെയ്തില്ല.

മഴക്കുറവ് കൃഷിക്ക് തിരിച്ചടി

തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ച് കുത്തിയാൽ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. ഈ സമയത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതലാണെന്നാണ് കർഷകരുടെ വിശ്വാസം. എന്നാൽ ഞാറ്റുവേലയിൽ മഴ കുറഞ്ഞത് ഗ്രാമീണ കാർഷിക മേഖലയെ സാരമായി ബാധിക്കാനിടയുണ്ട്. ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിയുടെ തുടക്കം തിരുവാതിര ഞാറ്റുവേലയോടെയാണ്. ഇടവപ്പാതിക്കുശേഷം തിരുവാതിര ഞാറ്റുവേല തുടങ്ങുന്നതോടെയാണ് തെങ്ങിന് തടമെടുക്കുന്നതും വളമിടുന്നതുമെല്ലാം. മഴ കുറഞ്ഞതോടെ ഇത്തവണ വളം ചെയ്യാൻ കർഷകർ മടിച്ചിരുന്നു. ഇത് ഉത്പാദനത്തെ സാരമായി ബാധിക്കും. അതേസമയം ഇന്നലെ മുതൽ മഴ പെയ്തുതുടങ്ങിയതോടെ കർഷകർ ചെറിയ ആശ്വാസത്തിലാണ്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ കൃഷി കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.