ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞ് കൊവിഡ് താണ്ഡവമാടിയിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ഇന്ത്യയിലെ ബാങ്കുകൾ സംയുക്തമായി കുറിച്ച ലാഭം 1.02 ലക്ഷം കോടി രൂപ. 2018-19ൽ കുറിച്ച 5,000 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്ന് ലാഭത്തിലേക്ക് ബാങ്കുകളുടെ മികച്ച തിരിച്ചുകയറ്റവുമാണിത്.
മൊത്തം ലാഭത്തിൽ 30 ശതമാനം വിഹിതവുമായി സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കാണ് മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 31,116 കോടി രൂപയാണ് ബാങ്കിന്റെ ലാഭം; തൊട്ടുമുൻവർഷത്തേക്കാൾ 18 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കും പൊതുമേഖലാ ബാങ്കുമായ എസ്.ബി.ഐയുടെ ലാഭം 20,410 കോടി രൂപയും വിഹിതം 20 ശതമാനവുമാണ്. അതായത്, ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ 50 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും എസ്.ബി.ഐയുടെയും പങ്കാണ്.
16,192 കോടി രൂപയുടെ ലാഭം നേടി സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കാണ് മൂന്നാമത്. 2019-20ൽ ബാങ്ക് നേടിയ ലാഭത്തിന്റെ ഇരട്ടിയോളമാണിത്. പൊതുമേഖലാ ബാങ്കുകൾ കൊവിഡ് പശ്ചാത്തലത്തിൽ വായ്‌പാ വിതരണം കുറച്ചപ്പോൾ, ഈ വിഭാഗത്തിൽ സ്വകാര്യ ബാങ്കുകൾ മികച്ച ഉഷാറോടെ വിപണി വിഹിതവും ഉയർത്തി. സ്വകാര്യ ബാങ്കുകളിൽ യെസ് ബാങ്ക് മാത്രമാണ് അറ്റ നഷ്‌ടം കഴിഞ്ഞവർഷം കുറിച്ചത്; 3,462 കോടി രൂപ. കിട്ടാക്കടം തരണം ചെയ്‌ത് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനുള്ള നീക്കിയിരുപ്പ് തുകയിലെ (പ്രൊവിഷൻസ്) വർദ്ധനയാണ് ബാങ്കിന് തിരിച്ചടിയായത്. അതേസമയം, കഴിഞ്ഞവർഷം നഷ്‌ടം കുറിച്ച ബാങ്കുകളുടേത്, 2019-20ലെ നഷ്‌ടത്തേക്കാൾ കുറവുമാണ്.
എസ്.ബി.ഐ ഒഴികെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞവർഷം കടപ്പത്ര വില്പനയിലൂടെയും മികച്ച ലാഭം നേടി. 2020-21ൽ കേന്ദ്രസർക്കാർ മൂലധന സഹായമായി അനുവദിച്ച 20,000 കോടി രൂപയേക്കാൾ ഉയർന്ന ലാഭമമാണ് കടപ്പത്ര വില്പനയിലൂടെ പൊതുമേഖലാ ബാങ്കുകൾ നേടിയത്.
പൊതുമേഖലാ ബാങ്കുകൾ:
കിട്ടാക്കടവും ലാഭവും
കഴിഞ്ഞ സാമ്പത്തിക വർഷം 12 പൊതുമേഖലാ ബാങ്കുകളിൽ നഷ്‌ടം കുറിച്ചത് രണ്ടെണ്ണമാണ്; പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയും. 2019-20ൽ പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി രേഖപ്പെടുത്തിയത് 26,015 കോടി രൂപയുടെ നഷ്‌ടമായിരുന്നു. കഴിഞ്ഞവർഷം ഇത് 31,817 കോടി രൂപയുടെ ലാഭമായി ഉയർന്നു.
കിട്ടാക്കടം തരണം ചെയ്യാൻ റിസർവ് ബാങ്ക് ഉൾപ്പെടെ മുന്നോട്ടുവച്ച നിർദേശങ്ങളാണ് ബാങ്കുകൾക്ക് നേട്ടമായത്. ഏറ്റവും വലിയ 12 ഡിഫോൾട്ടിംഗ് (വായ്‌പാ തിരിച്ചടവ് മുടക്കിയ) അക്കൗണ്ടുകളും 40 മറ്റ് അക്കൗണ്ടുകളും എൻ.പി.എയായി (നിഷ്‌ക്രിയ ആസ്‌തി) പ്രഖ്യാപിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇവയ്ക്കെതിരെ ബാങ്ക്റപ്‌റ്റ്‌സി നടപടികൾക്കും നിർദേശിച്ചു. നാലുലക്ഷം കോടി രൂപയാണ് ഇതുവഴി കിട്ടാക്കടമായി പ്രഖ്യാപിച്ചത്. ഇവയ്ക്കായി പ്രൊവിഷൻസ് പൂർത്തിയാക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞതും ലാഭത്തിലേക്ക് വഴിതുറന്നു.
ലയിച്ച ബാങ്കുകളും നേട്ടവും
2020-21ൽ പത്ത് പൊതുമേഖലാ ബാങ്കുകളിലെ ലയിപ്പിച്ച് കേന്ദ്രസർക്കാർ നാല് വലിയ ബാങ്കുകളാക്കി മാറ്റിയിരുന്നു. ലയിച്ച ബാങ്കുകളിൽ മിക്കവയും 2019-20ൽ കുറിച്ചത് നഷ്‌ടമായിരുന്നു. 2020-21ൽ അവ ലാഭപാതയിലേറി. ഏറ്റെടുക്കൽ നടത്തിയ ബാങ്കുകളിൽ ഇന്ത്യൻ ബാങ്ക് 3,004 കോടി രൂപയുമായി ലാഭത്തിൽ ഒന്നാമതെത്തി. 2,905 കോടി രൂപയുമായി യൂണിയൻ ബാങ്കാണ് രണ്ടാമത്.
ബാങ്കിംഗിലെ ലാഭക്കുതിപ്പ്
(ബാങ്കുകളുടെ ലാഭം/നഷ്‌ടം)
2018-19
പൊതുമേഖല : -₹66,608 കോടി
സ്വകാര്യ മേഖല : +₹28,703 കോടി
2019-20
പൊതുമേഖല : -₹26,015 കോടി
സ്വകാര്യ മേഖല : +₹21,078 കോടി
2020-21
പൊതുമേഖല : +₹31,817 കോടി
സ്വകാര്യ മേഖല : +₹70,435 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |