ശ്രീനഗർ: ജമ്മു കാശ്‌മീരിന് പ്രത്യേക പദവി ഉറപ്പു നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ കേന്ദ്രം പുനഃസ്ഥാപിക്കുന്നതുവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് പി.ഡി.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഇതു രണ്ടും കേന്ദ്രം താലത്തിൽവച്ച് കൈയിൽ തരുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാൽ, അത് നേടിയെടുക്കുന്നതു വരെ ഗുപ്കർ സഖ്യം പോരാട്ടം തുടരുമെന്നും അവർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് നൽകിയിരുന്നത് തിരികെ വേണം. സ്വന്തം തിരഞ്ഞെടുപ്പ് ലാഭത്തിനായി ആർട്ടിക്കിൾ 370 റദ്ദാക്കി കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയെ നിന്ദിച്ചു. ഇൗ രണ്ട് വകുപ്പുകളിലൂടെയും ജമ്മു-കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനയിൽ വിശ്വസിക്കുന്നവർക്ക് വലിയ വിഷയമാണ്. ഇത് 'വിഘടന' വാദികളുടെ ആവശ്യമല്ലെന്നും അവർ വ്യക്തമാക്കി.
ജമ്മുകാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നൽകാനും പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രസർക്കാർ മേഖലയിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |