പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങൾ നീളുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനവും തുടർചികിത്സയും പ്രതിസന്ധിയിലാക്കുന്നു. പ്രത്യേക പരിഗണനയും പരിചരണവും വേണ്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികളെ നോക്കേണ്ടിവരുന്നതിനാൽ പല മാതാപിതാക്കൾക്കും ജോലിക്ക് പോകാനും കഴിയുന്നില്ല. ജില്ലയിൽ ആയിരത്തോളം ഭിന്നശേഷിക്കാരായ കുട്ടികളുണ്ടെന്നാണ് കണക്ക്. ബഡ്‌സ് സ്‌കൂളുകൾ പ്രവർത്തനം ഉണ്ടായിരുന്നെങ്കിലും കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ഇവയൊക്കെ അടച്ചിട്ടിരിക്കുകയാണ്. സ്പീച്ച് തെറാപ്പി, ഒക്യുപേഷൻ തെറാപ്പി, സൈക്കോതെറാപ്പി എന്നിവയിൽ പരിശീലനം നേടിയവരുടെ അപര്യാപ്തത പലയിടത്തും അനുഭവപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ആശ്വാസ് കിരൺ പദ്ധതി പ്രകാരമുള്ള 600 രൂപ പെൻഷൻ കഴിഞ്ഞ രണ്ടുവർഷമായി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ത്രിതല പഞ്ചായത്തുകളും സർക്കാരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഓൺലൈൻ പഠനം മുടങ്ങി
ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാനാകാത്തത് കാരണം നിരന്തര പരിശീലനത്തിലൂടെയും തെറാപ്പികളിലുടെയും നേടിയെടുത്ത കഴിവുകൾ വിദ്യാർത്ഥികളിൽ പലർക്കും നഷ്ടമായി തുടങ്ങി. ഇതേ തുടർന്ന് കുട്ടികളുടെ പെരുമാറ്റത്തിൽ അടക്കം മാറ്റങ്ങൾ വന്നത് മാതാപിതാക്കളുടെ ആത്മവിശ്വാസം തകർക്കുന്നു. താലൂക്കിൽ നിർദ്ധനരായ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓൺലൈൻ പഠനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മറ്റു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിവിധ സംഘടനകൾ നൽകുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
സാമ്പത്തിക പ്രതിസന്ധി
ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കും മരുന്നിനുമായി മാസംതോറും രണ്ടായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നിർദ്ധനകുടുംബങ്ങൾക്ക് ഇത് താങ്ങാനാവുന്നതല്ല. ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂൾ തലം മുതൽ ബിരുദം വരെ പഠിക്കാനുള്ള സ്‌കോളർഷിപ്പ് സർക്കാർ പഞ്ചായത്ത് മുഖാന്തരം നൽകുന്നുണ്ടെങ്കിലും ഇത് എല്ലാ കുട്ടികൾക്കും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. സ്വകാര്യമേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പരിശീലകരും നേരിടുന്നത്.
''രക്ഷകർത്താക്കളുടെ സഹായത്തിൽ ആണ് ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നത്. ക്ലാസ് മുറിയിൽ എല്ലാവരോടും ഇടപെട്ട് പഠിക്കുമ്പോഴുള്ള അന്തരീക്ഷം അവർക്ക് നഷ്ടമാകുന്നുണ്ട്. അദ്ധ്യാപകർ ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിലും രക്ഷകർത്താക്കൾ കുറച്ചു കൂടി അവർക്കായി സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്.
റെജി മലയാലപ്പുഴ
(അദ്ധ്യാപകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |