പത്തനംതിട്ട: കമ്പോളത്തിൽ ഉണ്ടാകുന്ന വില വ്യതിയാനത്തിനനുസൃതമായി നഷ്ടപരിഹാരം നൽകണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്താലത്തിൽ കരാറുകാർ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. സിമന്റ്, ടാർ, സ്റ്റീൽ, ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ, പ്ളംബിംഗ് തുടങ്ങിയ സാധനങ്ങൾക്ക് വില അൻപത് ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. നിലവിലെ പ്രവൃത്തികൾക്ക് കൊവിഡ് മൂലമുണ്ടായ നഷ്ടങ്ങൾക്കും വ്യതിയാനങ്ങൾക്കും പരിഹാരമായിട്ടില്ല.
ഡീസലിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതുകൊണ്ട്, അൻപത് രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കേണ്ട ഡീസലിന് 94രൂപ നൽകേണ്ടി വരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളെ അടിയന്തരമായി ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം. മാർച്ച് പകുതിയോടെ ആരംഭിച്ച വേനൽമഴയും തുടർന്നുവന്ന ലോക്ക് ഡൗണും കാരണം ടാറിംഗ് ഉൾപ്പെടെ പ്രവർത്തികൾ പാതിവഴിയിൽ നിറുത്തിവച്ചിരിക്കുകയാണ്. 2020 ഫെബ്രുവരി മുതലുള്ള പ്രവർത്തികൾ പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. എല്ലാ പ്രവർത്തികൾക്കും ഈ വർഷം ഡിസംബർ വരെ പിഴയില്ലാതെ സമയപരിധി നീട്ടി നൽകണം.
സർക്കാർ ഓഫീസുകളിലെ കൊവിഡ് നിയന്ത്രണം കാരണം ഫയൽ നീക്കം നടക്കാത്തതിനാൽ ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം (ബി.ഡി.എസ്) ഉൾപ്പെടെ ആറ് മാസം വൈകിയാണ് ലഭിക്കുന്നത്. ഇത് അതാത് മാസം നൽകാൻ സംവിധാനമുണ്ടാകണം. കരാറുകാരുടെ പൊതുമരാമത്ത്, എൽ.എസ്.ജി.ഡി, കിഫ്ബി, എം.എൽ.എ, എം.പി ഫണ്ടുകൾ, മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടുകൾ, കുടിശിക തുടങ്ങിയവ അടിയന്തരമായി കൊടുത്തു തീർക്കണം. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കേണ്ടിവരും.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ ഉദ്ഘാടനം ചെയ്തു. സാബു കെ. ഏബ്രഹാം, എം.ടി.ഗോപാലകൃഷ്ണൻ, അജികുമാർ മുള്ളിക്കോട്, ഒ.എം.മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |