കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇവയിൽ രണ്ടെണ്ണം നിർമാണം പൂർത്തീകരിച്ചുള്ള ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണെന്ന് ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാർ അറിയിച്ചു.
വളന്തകാട് ദ്വീപിലെ ടൂറിസം വികസന പദ്ധതി - 99 ലക്ഷം രൂപ
ജില്ലയിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ് വളന്തകാട് ദ്വീപിലെ ടൂറിസം വികസന പദ്ധതി. 99 ലക്ഷം രൂപ ചെലവിൽ ഫ്ലോട്ടിംങ് ടൂറിസം ഫെസിലിറ്റേഷൻ സെന്റെർ, ബോട്ട് ജെട്ടി, നടപ്പാതകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് പദ്ധതി ഏറെ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ചെറായി ബീച്ചിൽ ഗ്രീൻ കാർപ്പെറ്റ് - 55 ലക്ഷം രൂപ
ടൂറിസം പദ്ധതിക്ക് കീഴിൽ ലൈഫ് ഗാർഡുകൾക്കായുള്ള നിരീക്ഷണകേന്ദ്രം, ഭിന്നശേഷിസൗഹൃദ ശൗചാലയം, സി.സി.ടി.വി ഉൾപ്പെടെയുള്ള ബീച്ച് സുരക്ഷാ ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിക്കൊണ്ടുള്ളതാണ് ചെറായി ബീച്ചിലെ ഗ്രീൻ കാർപ്പെറ്റ് പദ്ധതി. 55 ലക്ഷം രൂപയാണ് പദ്ധതി ചെലവ്
തറക്കല്ലിടുന്ന പദ്ധതികൾ - രണ്ട് കോടി രൂപ
തീർത്ഥാടക ടൂറിസം പദ്ധതിക്ക് കീഴിൽ പൂത്തോട്ട മഹാദേവ ക്ഷേത്രാങ്കണത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെന്റെറിന്റെ നിർമാണമാണ് മറ്റൊരു പദ്ധതി. രണ്ട് കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 65 ലക്ഷം രൂപ ചെലവിൽ മലയാറ്റൂർ മണപ്പാട്ടുചിറയിൽ വിഭാവനം ചെയ്തിട്ടുള്ള കുട്ടികളുടെ പാർക്കിന്റെ നിർമാണമാണ് നൂറുദിന കർമപദ്ധതിയിൽ തുടക്കം കുറിക്കുന്ന രണ്ടാമത്തെ പ്രോജക്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |