മാള: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നിന്ന് കാർത്തിക്കിനും നീരജിനും പഠനം വൈദ്യുതി വെളിച്ചത്തിലേക്ക് മാറ്റാം. അവധിയായിട്ടും ഒറ്റ ദിവസം കൊണ്ട് അനുമതി പത്രം തയ്യാറാക്കി തടസങ്ങളെല്ലാം ഒഴിവാക്കി വൈദ്യുതി കണക്ഷൻ നൽകി ചരിത്രം കുറിക്കുകയും ചെയ്തു പഞ്ചായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് ഇടപെട്ടാണ് വൈദ്യുതി ലഭിക്കാനുള്ള നടപടി തുടങ്ങിയത്. ഓട്ടോ ഡ്രൈവറായ വെണ്ണൂർ സ്വദേശി മാപ്രാമ്പിള്ളി ബൈജുവിന്റെയും ജിഷയുടെയും മക്കളായ കാർത്തിക്കിന്റെയും നീരജിന്റേയും അവസ്ഥ സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പി.വി വിനോദ് രാവിലെ തന്നെ ഇവരുടെ വീട് സന്ദർശിച്ച് ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തി അത്യാവശ്യ വയറിംഗ് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. ആലത്തൂർ, കാടുകുറ്റി വില്ലേജ് ഓഫീസർമാർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, അന്നമനട പഞ്ചായത്ത് സെക്രട്ടറി, വയർമെൻ, മരങ്ങൾ വെട്ടിമാറ്റിയവർ തുടങ്ങിയവർ ഇതിനായി കൈകോർത്തു. വിനോദ് നടത്തിയ ഇടപെടലിനെ തുടർന്നാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അവധി ഉപേക്ഷിച്ച് എല്ലാ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയത്.
രാത്രിയായാൽ ഈ ഒൻപതാം ക്‌ളാസുകാരനും സഹോദരനും ചേർന്ന് മണ്ണെണ്ണ വിളക്കിന് ചുറ്റുമിരുന്നാണ് പഠിക്കുന്നത്. പകൽ സമയത്ത് പണി തീരാത്ത വീടിന്റെ ഉമ്മറത്തിരുന്ന് പഠിക്കും. മക്കളുടെ ആവശ്യം നിറവേറ്റാനായി ബൈജു ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ഈ കുടുംബത്തിന് വയറിംഗ് നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് അറിയില്ലായിരുന്നു. ഇക്കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിച്ചിരുന്നില്ല.
പി.വി വിനോദ്
പഞ്ചായത്ത് പ്രസിഡന്റ്
അന്നമനട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |